മലയാളിക്ക് സ്റ്റാറാവാന്‍ 30 സെക്കന്റ് തന്നെ ധാരാളം, ഒറ്റ ബോളില്‍ കരിയര്‍ മാറ്റി സജന!

തീപ്പൊരി തുടക്കം എന്നൊക്കൊ പറഞ്ഞാല്‍ ഇതാണ്. ഒരു പന്തില്‍ 5 റണ്‍സ് വേണമെന്നിരിക്കെ അവസാന പന്ത് ഫേസ് ചെയ്യാന്‍ ക്രീസിലെത്തുന്നു. അലിസ് കാപ്‌സി എറിഞ്ഞ പന്ത് ഗ്രൗണ്ടിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ലോംഗ് ഓണിലേക്ക് സ്റ്റെപ്പ് ഔട്ട് ചെയ്ത് പറത്തുന്നു. മുംബൈ ഇന്ത്യന്‍സിന് അത്ഭുത വിജയം നേടിക്കൊടുക്കുന്നത് വയനാട്ടുകാരി സജന സജീവന്‍.

വനിത പ്രീമിയര്‍ ലീഗിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ലോകത്തിന്റെ മുഴുവന്‍ കൈയടി നേടാന്‍ മുംബൈ ഇന്ത്യന്‍സിന്റെ മലയാളി ഓള്‍റൗണ്ടര്‍ സജന സജീവന് ഒരു ബോള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തി 30 സെക്കന്റിനകം നേരിട്ട ആദ്യത്തെ ബോളില്‍ തന്നെ സിക്സറടിച്ചാണ് സജന മുംബൈയ്ക്കു അവിസ്മരണീയ വിജയം സമ്മാനിച്ചത്.

അവസാന ഓവറില്‍ 12 റണ്‍സായിരുന്നു മുംബൈയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. ക്രീസില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും പൂജ വസ്ത്രാക്കറും. ഇംഗ്ലണ്ടിന്റെ സ്പിന്‍ ബോളിംഗ് ഓള്‍റൗണ്ടര്‍ ആലിസ് കാസ്പിയായിരുന്നു ബോളര്‍. ആദ്യത്തെ ബോളില്‍ തന്നെ പൂജയെ (1) പുറത്താക്കിയ കാപ്സി മുംബൈയെ ഞെട്ടിച്ചു.

തുടര്‍ന്ന് അമന്‍ജ്യോത് കൗറാണ് ക്രീസിലെത്തിയത്. അടുത്ത ബോളില്‍ അമന്‍ജ്യോത് ഡബിളെടത്തു. മൂന്നാമത്തെ ബോളില്‍ സിംഗിളും നേടി. നാലാമത്തെ ബോളില്‍ ഹര്‍മന്‍പ്രീത് ബൗണ്ടറി നേടി. ഇതോടെ മുംബൈയ്ക്കു ജയിക്കാന്‍ വേണ്ടത് രണ്ടു ബോളില്‍ വേണ്ടത് അഞ്ചു റണ്‍സ്. അടുത്ത ബോളില്‍ സിക്സറിലൂടെ മുംബൈയുടെ വിജയ റണ്‍സ് നേടാനുള്ള ഹര്‍മന്‍പ്രീതിന്റെ ശ്രമം പാളി.

ആകാശത്തേുയര്‍ന്ന ബോള്‍ ലോങ് ഓണിനു മുന്നില്‍ സതര്‍ലാന്‍ഡിന്റെ കൈകളില്‍ വിശ്രമിച്ചു. ഇതോടെ അവസാന ബോളില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ എട്ടാം നമ്പറില്‍ അരങ്ങേറ്റക്കാരി വയനാട്ടുകാരി സജന സജീവന്‍ ക്രീസില്‍. തുടക്കക്കാരിയുടെ പതറിച്ച ഇല്ലാതെ ലോങ് ഓണിനു മുകളിലൂടെ പന്ത് അതിര്‍ത്തി കടന്നപ്പോള്‍ മുംബൈ ക്യാംപ് ആഹ്ലാദത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു.