ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഫൈനലില്‍ ഇന്ത്യയ്ക്ക് ശ്രീലങ്കയെ കിട്ടണം, രണ്ടു കാര്യം സംഭവിച്ചാല്‍ ഓസീസ് പുറത്തുപോകും

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിലും ഓസ്ട്രേലിയക്കെതിരെ വിജയിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാദ്ധ്യത സജീവമാക്കിയിരിക്കുകയാണ് ഇന്ത്യ. എന്നാല്‍ ഫൈനല്‍ ഉറപ്പിച്ചോ എന്നു ചോദിച്ചാല്‍ ഇല്ലെന്ന് പറയേണ്ടിവരും. കാരണം അയല്‍ക്കാരായ ശ്രീലങ്ക ഇന്ത്യയുടെ പിന്നാലെയുണ്ട്. എന്നാല്‍ ഓസീസിനെതിരെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഒന്ന് ജയിക്കാനായാല്‍ ഇന്ത്യയ്ക്ക് ഫൈനല്‍ കളിക്കാം.

ഫൈനലില്‍ ഓസീസാണ് എതിരാളികളെങ്കില്‍ ഇന്ത്യക്കു കാര്യങ്ങള്‍ രണ്ടാം വട്ടവും കഠിനമാകും. കാരണം പേസും ബൗണ്‍സുമുള്ള ഇംഗ്ലണ്ടിലെ ഓവലിലാണ് ഫൈനല്‍ നടക്കുന്നത്. അതുകൊണ്ടു തന്നെ ലങ്കയെ ഫൈനലില്‍ എതിരാളികളായി ലഭിക്കാനായിരിക്കും ഇന്ത്യ ആഗ്രഹിക്കുക. ഇത് എങ്ങനെ സംഭവിക്കും.

നിലവില്‍ മൂന്നു ടീമുകളാണ് ഫൈനല്‍ ബെര്‍ത്തിനായി പോരടിക്കുന്നത്. ഓസ്ട്രേിയ മുന്നില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യ, ശ്രീലങ്ക എന്നിവര്‍ പിന്നാലെയുണ്ട്. ഡല്‍ഹി ടെസ്റ്റിന് ശേഷം പുതുക്കിയ പോയിന്റ് പട്ടികയിലും ഓസീസ് തന്നെയാണ് തലപ്പത്ത്. 66.67 ആണ് ഓസീസിന്റെ പോയിന്റ് ശരാശരി. അതേസമയം രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ പോയിന്റ് ശരാശരി ഉയര്‍ത്തി. പുതുക്കിയ പട്ടികയില്‍ ഇന്ത്യക്ക് 64.06 പോയിന്റ് ശരാശരിയുണ്ട്. മൂന്നാമതുള്ള ശ്രീലങ്കയ്ക്കുള്ളത് 53.33 പോയിന്റ് ശരാശരിയും.

ഇതില്‍ ഓസ്‌ട്രേലിയ ഫൈനലില്‍നിന്ന് പുറത്താകണമെങ്കില്‍ ഇന്ത്യയും ലങ്കയും വിചാരിക്കണം. ആദ്യമായി ഇന്ത്യ 4-0 ന് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി തൂത്തുവാരണം. അപ്പോള്‍ ഓസീസിന്റെ ഭാവി ഏറെക്കുറെ തുലാസിലാവും. പിന്നെയുള്ള ഉത്തരവാദിത്തങ്ങള്‍ ലങ്കയ്ക്കാണ്.

ഫൈനലിനു മുമ്പ് അവര്‍ക്കു രണ്ടു ടെസ്റ്റുകളുടെ പരമ്പരയാണ് ഇനി കളിക്കാനുള്ളത്. അതു നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ന്യൂസിലാന്‍ഡിനെതിരേ അവരുടെ നാട്ടിലാണ്. ഈ പരമ്പര ലങ്ക 2-0ന് തൂത്തുവാരണം. അവര്‍ക്കു അതിനു സാധിച്ചാല്‍ ഓസീസ് ഫൈനല്‍ കാണാതെ പുറത്താവും. ഇതോടെ ഇന്ത്യയും ശ്രീലങ്കയും ഫൈനലില്‍ നേര്‍ക്കുനേര്‍ വരികയും ചെയ്യും.