ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഓസീസ് ഫൈനലില്‍, രണ്ടാം സ്ഥാനത്തിനായി രണ്ട് ടീമുകള്‍, ഇന്ത്യയുടെ സാദ്ധ്യത ഇനി ഇങ്ങനെ

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ വിജയിച്ചതോടെ ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിച്ചിരിക്കുകയാണ്. എന്നാല്‍ പരാജയം നുണഞ്ഞ ഇന്ത്യയ്ക്കാകട്ടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലേക്കാണ് നീങ്ങുന്നത്. അഹമ്മദാബാദില്‍ നടക്കാനിരിക്കുന്ന നാലാം ടെസ്റ്റില്‍ ജയിക്കാനായില്ലെങ്കില്‍ ഇന്ത്യയ്ക്ക് പിന്നെ ഭാഗ്യത്തിന്റെ ആനുകൂല്യം ലഭിക്കേണ്ടിവരും.

അയല്‍ക്കാരായ ശ്രീലങ്ക പിന്നാലെയുണ്ട് എന്നതാണ് ഇന്ത്യയ്ക്ക് വെല്ലുവിളി. എന്നാല്‍ ഓസീസിനെതിരെ അവശേഷിക്കുന്ന ഏക ടെസ്റ്റില്‍ ജയിക്കാനായാല്‍ ഇന്ത്യയ്ക്ക് ഫൈനല്‍ കളിക്കാം. അതില്‍ പരാജയപ്പെടുകയും ശ്രീലങ്ക ന്യൂസിലാന്‍ഡിനെതിരായ രണ്ട് ടെസ്റ്റ് മത്സരവും ജയിക്കുകയും ചെയ്താല്‍ ഇന്ത്യ പുറത്താകും. ശ്രീലങ്ക ഫൈനലില്‍ ഓസ്‌ട്രേയിലയെ നേരിടുകയും ചെയ്യും.

ഇന്‍ഡോര്‍ ടെസ്റ്റിന് ശേഷം പുതുക്കിയ പോയിന്റ് പട്ടികയില്‍ ഓസീസ് തലപ്പത്ത് തുടരുകയാണ്. 68.52 ആണ് ഓസീസിന്റെ പോയിന്റ് ശരാശരി. അതേസമയം രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ പോയിന്റ് ശരാശരിയില്‍ താഴോട്ട് പോയി. പുതുക്കിയ പട്ടികയില്‍ ഇന്ത്യക്ക് 60.29 പോയിന്റ് ശരാശരിയാണുള്ളത്. നേരത്തെ ഇത് 64.06 ആയിരുന്നു. മൂന്നാമതുള്ള ശ്രീലങ്കയ്ക്കുള്ളത് 53.33 പോയിന്റ് ശരാശരിയുണ്ട്.

ഫൈനലില്‍ ഓസീസാണ് എതിരാളികളെങ്കില്‍ ഇന്ത്യക്കു കാര്യങ്ങള്‍ രണ്ടാം വട്ടവും കഠിനമാകും. കാരണം പേസും ബൗണ്‍സുമുള്ള ഇംഗ്ലണ്ടിലെ ഓവലിലാണ് ഫൈനല്‍ നടക്കുന്നത്.