അവസാന 54 ബോളില്‍ പിറന്നത് 138 റണ്‍സ്, വാങ്കഡെയില്‍ ഇംഗ്ലണ്ടിനെ തൂക്കിയടിച്ച് ക്ലാസനും ജാന്‍സണും

ഏകദിന ലോകകപ്പിലെ ഇന്നത്തെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ഹെന്റിച്ച് ക്ലാസന്റെ അതിവേഗ സെഞ്ച്വറിക്കരുത്തില്‍ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സാണ് ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്. ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

ക്ലാസന്‍ 67 ബോളില്‍ നാല് സിക്‌സിന്റെയും 12 ഫോറിന്റെയും അകമ്പടിയില്‍ 109 റണ്‍സെടുത്തു. ജാന്‍സണ്‍ 42 ബോളില്‍ ആറ് സിക്‌സിന്റെയും മൂന്ന് ഫോറിന്റെയും അകമ്പടിയില്‍ 75 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് അവസാന 9 ഓവറില്‍ 138 റണ്‍സാണ് അടിച്ചെടുത്തത്.

നായകന്‍ എയ്ഡന്‍ മാര്‍ക്രം 42, റാസി വാന്‍ ഡര്‍ ഡസ്സന്‍ 60, റീസാ ഹെന്‍ഡ്രിക്‌സ് 80 എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍.

ഇംഗ്ലണ്ടിനായി റീസ് ടോപ്ലി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഗസ് അട്കിന്‍സണ്‍, ആദില്‍ റാഷിദ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി.