നിര്‍ണായക മത്സരത്തില്‍ തനിനിറം കാട്ടി ഇന്ത്യ; ജയിക്കാന്‍ ദക്ഷിണാഫ്രിക്ക വിയര്‍ക്കും

വനിതാ ഏകദിന ലോക കപ്പിലെ നിര്‍ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കു മുന്നില്‍ 275 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 274 റണ്‍സ് നേടിയത്. ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ മിതാലി രാജ് അടക്കം മൂന്ന് ബാറ്റര്‍മാര്‍ അര്‍ദ്ധ സെഞ്ച്വറി നേടി.

ഓപ്പണര്‍മാരായ സ്മൃതി മന്താന (71), ഷഫാലി വര്‍മ (53), ക്യാപ്റ്റന്‍ മിതാലി രാജ് (68) എന്നിവരാണ് അര്‍ദ്ധ സെഞ്ച്വറി നേടിയത്. മന്താന 84 പന്തില്‍ ആറു ഫോറും ഒരു സിക്‌സും സഹിതമാണ് 71 റണ്‍സെടുത്തത്. ഷഫാലി വര്‍മ 46 പന്തില്‍ എട്ടു ഫോറുകളോടെയാണ് 53 റണ്‍സെടുത്തത്. ഓപ്പണിങ് വിക്കറ്റില്‍ 15 ഓവറില്‍ ഇരുവരും 91 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു.

വൈസ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 48 റണ്‍സെടുത്ത് പുറത്തായി. യാസ്തിക ഭാട്യ മൂന്നു പന്തില്‍ രണ്ടു റണ്‍സുമായി ഔട്ടായി. 84 പന്തുകള്‍ നേരിട്ട മിതാലി എട്ടു ഫോറുകളോടെയാണ് 68 റണ്‍സെടുത്തത്. ഇതിനു മുന്‍പ് ഓസീസിനെതിരെയും മിതാലി അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു.

ഈ മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യ സെമിയിലെത്തും. ഇന്നു നടന്ന ആദ്യ മത്സരത്തില്‍ ബംഗ്ലദേശിനെ 100 റണ്‍സിനു തോല്‍പ്പിച്ച് ഇംഗ്ലണ്ട് വനിതകള്‍ എട്ടു പോയിന്റുമായി സെമിഫൈനലില്‍ കടന്നു. അതിനാല്‍ ഇനി ഇന്ത്യയ്ക്ക് മുന്നേറാന്‍ വിജയം മാത്രമാണ് ഏക വഴി.