ഇന്നത്തെ മത്സരത്തിൽ ജയം ആ ടീമിന്, അത്ര മികച്ച താരങ്ങൾ ഉള്ള സംഘം ഇന്ന് എതിരാളിയെ തകർത്തെറിയും; ചെന്നൈ മുംബൈ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ച് ഇതിഹാസം

ഒരുക്കങ്ങൾ പൂർത്തിയായി, ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ ശക്തികളായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും തങ്ങളുടെ ആരാധകർ കാത്തിരിക്കുന്ന ക്ലാസിക്ക് പോരാട്ടം കളിക്കാൻ തയാറെടുക്കുകയാണ്. ഇന്ന് വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്‌സും ഏറ്റുമുട്ടുമ്പോൾ സാക്ഷ്യം വഹിക്കാൻ പോവുക വാശിയേറിയ മത്സരത്തിന് തന്നെ ആകും.

സിഎസ്‌കെയും എംഐയും യഥാക്രമം അഞ്ച് കിരീടങ്ങൾ വീതം നേടിയിട്ടുണ്ട്. എന്നിരുന്നാലും, ഐപിഎൽ 2024 ഇതുവരെ നോക്കിയാൽ രണ്ട് ടീമുകളുടെയും ഏറ്റവും മികച്ച പോരാട്ടം നമുക്ക് കാണാൻ ആയിട്ടില്ല. സീസൺ ഉദ്ഘാടന മത്സരത്തിന് മുമ്പ് എംഎസ് ധോണി സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ സിഎസ്‌കെയ്ക്ക് പുതിയ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്ക്വാദ് നായകസ്ഥാനം ഏറ്റെടുത്തു . ആർസിബിക്കും ഗുജറാത്ത് ടൈറ്റൻസിനുമെതിരെ രണ്ട് തുടർച്ചയായ വിജയങ്ങളോടെയാണ് ചെന്നൈ തുടങ്ങിയത്. എന്നാൽ, ഡൽഹി ക്യാപിറ്റൽസും സൺറൈസേഴ്‌സ് ഹൈദരാബാദും അടുത്ത മത്സരങ്ങളിൽ ചെന്നൈയെ തകർത്തെറിഞ്ഞു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ തങ്ങളുടെ അവസാന മത്സരത്തിലൂടെ സിഎസ്കെ വിജയവഴിയിലേക്ക് മടങ്ങി.

മറുവശത്ത്, രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യയെ നായകൻ ആക്കിയതിലൂടെ  എംഐ വിവാദത്തിൽ പെട്ടിരുന്നു. ഗുജറാത്ത് ടൈറ്റൻസ്, എസ്ആർഎച്ച്, രാജസ്ഥാൻ റോയൽസ് എന്നിവരോട് തോറ്റിരുന്നു. എന്നിരുന്നാലും ഡൽഹി, ബാംഗ്ലൂർ ടീമുകൾക്ക് എതിരെ നടന്ന അവസാന രണ്ട് മത്സരങ്ങളിലും എംഐ ജയിച്ച് കയറി.

ഇന്നത്തെ മത്സരത്തിൽ ചെന്നൈയെ തോൽപ്പിക്കാൻ മുംബൈയെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം നവ്‌ജ്യോത് സിങ് സിദ്ധു എത്തിയിരിക്കുകയാണ്.“മുംബൈ ഇന്ത്യൻസിന് മികച്ച ടീമുണ്ട്. ചെന്നൈയെ തകർത്തെറിയാൻ പറ്റുന്ന താരങ്ങൾ അവർക്കുണ്ട്. മുംബൈക്ക് മികച്ച ബോളർമാരുണ്ട്. വാങ്കഡെയിലെ ട്രാക്ക് ഈ സീസണിൽ സീമർമാരെ സഹായിച്ചിട്ടുണ്ട്. അവരുടെ ബാറ്റിംഗ് നിരയിൽ പോലും പവർ ഹിറ്റർമാർ നിറഞ്ഞിരിക്കുന്നു.

“എന്നിരുന്നാലും, ടോസ് ഫലത്തിൽ നിർണായക പങ്ക് വഹിക്കും. ടോസ് നേടുന്ന ഒരു ടീം ആദ്യം ബൗൾ ചെയ്യും, കാരണം ഏത് ടോട്ടലും ഇവിടെ പിന്തുടരാനാകും. ആർസിബി ബൗളർമാരെ തകർത്ത് മുംബൈ 15.1 ഓവറിൽ 197 റൺസ് അടിച്ചെടുത്തിരുന്നു. സൂര്യകുമാർ യാദവ് ഏറ്റവും അപകടകാരിയായ ബാറ്ററാണ്, ബെംഗളുരുവിനെതിരെ ചെയ്തത് ആവർത്തിക്കാൻ അദ്ദേഹത്തിന് കഴിയും.” സിദ്ധു പറഞ്ഞു.

മറുവശത്ത് എംഎസ് ധോണിയെ മുംബൈയും പേടിക്കണം എന്നാണ് മുൻ താരം പറഞ്ഞത്.