ലോകം മുഴുവന്‍ കീഴടക്കിയവരാണവര്‍, കിവീസിന്റേത് ചരിത്ര വിജയം: വില്യംസണ്‍

ടെസ്റ്റില്‍ ഇന്ത്യയെ 10 വിക്കറ്റിന് തകര്‍ത്തതിന്റെ ആവേശത്തിലാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ലോകം, ലോകത്ത് എവിടേയും ആരേയും തോല്‍പിക്കാന്‍ കരുത്തുളള ടീം എന്ന ഖ്യാതി നേടിയ ഇന്ത്യയെ ആണ് ന്യൂസിലന്‍ഡ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ കനത്ത ശിക്ഷ നല്‍കിയത്. മത്സരശേഷം ഈ വിജയം അഭിമാനകരമാകുന്നതെങ്ങനെയെന്ന് ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ലോകത്തോട് വിളിച്ച് പറഞ്ഞു.

ലോകമെമ്പാടും ചെന്ന് തങ്ങള്‍ക്ക് എന്തു ചെയ്യാനാവുമെന്ന് കാട്ടികൊടുത്തിട്ടുള്ള ടീമാണ് ഇന്ത്യയെന്നും അവര്‍ അത്രമാത്രം കരുത്തരാണെന്നും അതു കൊണ്ട് തന്നെ ന്യൂസിലാന്‍ഡിന്റെ വിജയം പ്രശംസനീയമാണെന്നും വില്ല്യംസണ്‍ പറഞ്ഞു. ആദ്യ ഇന്നിംഗ്സിലെ പ്രകടനം നിര്‍ണ്ണായകമയെന്നും വില്ല്യംസണ്‍ പറഞ്ഞു.

“ഇന്ത്യന്‍ ടീമിന്റെ കരുത്ത് എല്ലാവര്‍ക്കുമറിയാം. ആ ഭീഷണിയെ കുറിച്ച് ഞങ്ങള്‍ ബോധവാന്‍മാരാണ്. ഞങ്ങളുടെ പദ്ധതികളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായിരുന്നു ശ്രമം. ഇന്ന് രാവിലെ(നാലാംദിനം) കൃത്യമായ ഏരിയകളില്‍ പന്തെറിയാനായി. മികച്ച ലെങ്തിലും ലൈനിലും തുടര്‍ച്ചയായി പന്തെറിയുകയാണ് ചെയ്തത്. ഓള്‍റൗണ്ട് മികവിലൂടെയാണ് ഇന്ത്യയെ കീഴടക്കിയത്” വില്യംസണ്‍ വ്യക്തമാക്കി.

സൗത്തിയും ബോള്‍ട്ടും ആഞ്ഞടിച്ചപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് എട്ട് റണ്‍സിന്റെ ലീഡ് മാത്രമേ നേടാനായുള്ളൂ. നാലിന് 144 എന്ന നിലയില്‍ നാലാംദിനം കളി തുടങ്ങിയ ഇന്ത്യ 191 റണ്‍സിന് പുറത്തായി. വെറും 47 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അവസാന ആറ് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി.ടിം സൗത്തി അഞ്ചും ട്രെന്റ് ബോള്‍ട്ട് നാലും വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ ന്യുസീലന്‍ഡ് ഓപ്പണര്‍മാര്‍ രണ്ട് ഓവറിനുള്ളില്‍ തന്നെ കളി പൂര്‍ത്തിയാക്കി. രണ്ട് ഇന്നിംഗ്‌സിലുമായി ഒന്‍പത് വിക്കറ്റ് നേടിയ ടിം സൗത്തിയാണ് മാന്‍ ഓഫ് ദ് മാച്ച്. ടെസ്റ്റ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിന്റെ നൂറാം ജയമായിരുന്നു ഇത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ തോല്‍വിയും. ജയത്തോടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലന്‍ഡ് അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു.