ദക്ഷിണാഫ്രിക്കയിലെ മോശം പ്രകടനം ; രഹാനേയ്ക്കും പൂജാരയ്ക്കും മറ്റൊരു തിരിച്ചടി കൂടി കാത്തിരിക്കുന്നു

ദക്ഷിണാഫ്രിക്കയിലെ പ്രകടനത്തിന്റെ പേരില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താകലിന്റെ വക്കില്‍ നില്‍ക്കുന്ന സനിയര്‍ താരങ്ങള്‍ അജിങ്ക്യാരഹാനേയ്ക്കും ചേതേശ്വര്‍ പൂജാരയ്ക്കും മറ്റൊരു തിരിച്ചടി കൂടി. ബിസിസിഐ യുടെ പുതിയ സീസണിലേക്കുള്ള കരാറില്‍ എ ഗ്രൂപ്പില്‍ നിന്നും പുറത്തായേക്കും. വരുന്ന സീസണിലേക്കുള്ള പുതിയ ലിസ്റ്റിന്റെ അന്തിമ രൂപം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകുമെന്നാണ് വിവരം. ഇരുവരേയും നിലവിലെ കരാറില്‍ നിലനിര്‍ത്തുമോ എന്നകാര്യവും സംശയത്തിലാണ്.

ഇന്ത്യയൂടെ ഭാവി നായകന്മാരായ കെഎല്‍ രാഹുലും ഋഷഭ് പന്തും രോഹിത് ശര്‍മ്മയ്ക്കും വിരാട് കോഹ്ലിയ്ക്കും ജസ്പ്രീത് ബുംറയ്ക്കും ഓപ്പം എ പ്ലസ് കാറ്റഗറിയില്‍ എത്തുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. എപ്ലസ്, എ, ബി, സി എന്നിങ്ങനെ നാലു വിഭാഗമാണ് ബിസിസിഐയുടെ കരാര്‍. ഏഴുകോടി എപ്ലസിനും അഞ്ചുകോടി എയ്ക്കും മൂന്ന് കോടി ബിയ്ക്കും ഒരു കോടി സിയ്ക്കുമാണ് നല്‍കുന്നത്. അഞ്ച് സെലക്ടര്‍മാര്‍, ദേശീയ പരിശീലകന്‍, മൂന്ന് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് കരാര്‍ തീരുമാനിക്കുന്നത്.

എല്ലാ ഫോര്‍മാറ്റിലും രോഹിതും കോഹ്ലിയും ബുംറയും ഒഴിവാക്കാന്‍ കഴിയാത്ത താരങ്ങളാണ്. ഇവര്‍ എപ്ലസ് കാറ്റഗറിയില്‍ വരും. പന്തും കെ.എല്‍. രാഹുലും എല്ലാ ഫോര്‍മാറ്റിലെയും പതിവ് താരങ്ങളായി മാറിക്കൊണ്ടിരിക്കുന്നവരാണ്. അതുകൊണ്ടു തന്നെ ഇവര്‍ക്ക് പ്രാേഷന്‍ നല്‍കേണ്ടതുണ്ടെന്ന് ബിസിസിഐ അധികൃതര്‍ പറയുന്നു. പരുക്കില്‍ ഈ സീസണ്‍ പൂര്‍ണ്ണമായും നഷ്ടമായി വലയുന്ന ഇഷാന്ത് ശര്‍മ്മയും ഹര്‍ദിക് പാണ്ഡ്യയും ബി ഗ്രൂപ്പിലാകും ഉള്‍പ്പെടുക. ബി ഗ്രൂപ്പിലുള്ളയാളും ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്യുന്ന ശാര്‍ദ്ദൂല്‍ ഠാക്കൂറിനെ എ ഗ്രൂപ്പിലേക്ക് പ്രമോഷന്‍ ചെയ്യാനും സാധ്യതയുണ്ട്.