അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ ഈ സീസണിലെങ്കിലും കളത്തിലിറങ്ങുമോ? ഗുജറാത്ത് ടൈറ്റന്‍സിനെ മറികടന്ന് ഇത്തവണയും മൂംബൈ പിടിച്ചു

അച്ഛനു കീഴില്‍ ആദ്യമായി കളിക്കാനുള്ള അവസരത്തിന് കാതോര്‍ത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ഗ്‌ളാമര്‍പുത്രന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍. ഐപിഎല്ലില്‍ ലേലത്തിന്മുമ്പ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത താരങ്ങളുടെ പട്ടികയില്‍ ഉണ്ടായിരുന്ന അര്‍ജുനെ ഇത്തവണയും മുംബൈ ഇന്ത്യന്‍സ് എടുത്തു. 20 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിന് മുംബൈ 30 ലക്ഷം മുടക്കി.

അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് താരപുത്രനെ് ഇത്തവണ കളത്തിലിറക്കിയേക്കുമെന്നാണ് കരുതുന്നത്. ഇടംകൈയന്‍ ഫാസ്റ്റ് ബൗളറും ഓള്‍റൗണ്ടറുമാണ് അര്‍ജുന്‍. എന്നാല്‍ കഴിഞ്ഞ സീസണില്‍ ടീമിനൊപ്പം യുഎഇ യിലേക്ക് പോയിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം കിട്ടിയില്ല. 22 കാരനായ അര്‍ജുന്‍ കുറച്ചു സീസണുകളായി മുംബൈയുടെ നെറ്റ് ബൗളര്‍മാരുടെ സംഘത്തിലുണ്ട്.

കഴിഞ്ഞ സീസണില്‍ യുഎഇയില്‍ നടന്ന ലീഗിന്റെ രണ്ടാംപാദത്തില്‍ പകുതിയില്‍ വച്ചാണ് താരത്തിനു പരിക്കേറ്റു പിന്‍മാറേണ്ടി വന്നത്. സീസണിനു ശേഷം അര്‍ജുനെ മുംബൈ കൈവിടുകയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ താരത്തെ മുംബൈ തങ്ങളുടെ ടീമിലേക്കു മടക്കിക്കൊണ്ടു വരികയും ചെയ്തിരിക്കുകയാണ്.

ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കു വേണ്ടി രണ്ടു ടി20കളില്‍ കളിച്ചിട്ടുള്ള അര്‍ജുന്‍ വരാനിരിക്കുന്ന രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമിലും അര്‍ജുന്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുംബൈ ടീമിന്റെ ഉപദശകന്‍ കൂടിയായ അച്ഛനു കീഴില്‍ ആദ്യമായി കളിക്കാനുള്ള അവസരമാണ് പുതിയ സീസണില്‍ അര്‍ജുന് ലഭിച്ചിരിക്കുന്നത്. ഈ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സും രംഗത്തുണ്ടായിരുന്നു.