വിക്കറ്റ് വേട്ടക്കാരന്‍ പരിക്കേറ്റ് പുറത്ത്; ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍

മികച്ച ഫോമിലുള്ള ഇംഗ്ലീഷ് പേസര്‍ ടൈമല്‍ മില്‍സ് ട്വന്റി20 ലോക കപ്പില്‍ നിന്ന് പുറത്തായി. തുടയ്‌ക്കേറ്റ പരിക്കാണ് മില്‍സിന് വിനയായത്. മില്‍സിന് പകരം റീസ് ടോപ്ലിയെ ഇംഗ്ലണ്ട് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനിടെയാണ് മില്‍സിന് പരിക്കേറ്റത്. തുടര്‍ന്ന് കളംവിട്ട മില്‍സിന് പകരം സാം ബില്ലിംഗ്‌സിനെ ഇംഗ്ലണ്ട് ഫീല്‍ഡിംഗിന് ഇറക്കിയിരുന്നു. സ്‌കാനിംഗില്‍ മില്‍സിന്റെ പരിക്ക് ഗുരുതരമാണെന്ന് വ്യക്തമായി.

ലോക കപ്പിലെ നാലു മത്സരങ്ങളില്‍ നിന്ന് ഏഴു വിക്കറ്റുകള്‍ മില്‍സ് സ്വന്തമാക്കിയിരുന്നു. സ്ലോ ബോളുകള്‍ക്കും യോര്‍ക്കറുകള്‍ക്കും പേരുകേട്ട മില്‍സിന്റെ തന്ത്രപരമായ പന്തേറ് ഇംഗ്ലണ്ടിന്റെ വിജയങ്ങളില്‍ നിര്‍ണായകമായിരുന്നു. ഡെത്ത് ഓവറുകളില്‍ റണ്‍സ് നിയന്ത്രിക്കുന്നതില്‍ മിടുക്കനായ മില്‍സിന്റെ അഭാവം ഇംഗ്ലണ്ടിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു.