വിക്കറ്റ് വിളിച്ച തീരുമാനം തെറ്റ്, നോബോള്‍ വിളിക്കണം; ഗ്രൗണ്ടില്‍ സംഘര്‍ഷം, അമ്പയറെ കുത്തിക്കൊന്നു

ഒഡിഷയിലെ കട്ടക്ക് ജില്ലയില്‍ ക്രിക്കറ്റ് മത്സരത്തിനിടെ അമ്പയറായിനിന്ന 22 വയസ്സുകാരനെ കുത്തിക്കൊന്നു. ലക്കി റാവത്ത് എന്ന യുവാവാണു കൊല്ലപ്പെട്ടത്. മഹീഷ്ലാന്‍ഡില്‍ അയല്‍ഗ്രാമങ്ങളായ ബ്രഹ്‌മപൂര്‍, ശങ്കര്‍പൂര്‍ എന്നീ ടീമുകള്‍ തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം.

മത്സരത്തിനിടെ ബ്രഹ്‌മപൂര്‍ ടീമിലെ താരത്തിന്റെ ഔട്ട് വിളിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. എന്നാല്‍ ഔട്ട് വിളിച്ച അമ്പയറുടെ തീരുമാനം തെറ്റാണെന്നും നോ ബോള്‍ വിളിക്കണമെന്നും ആവശ്യപ്പെട്ട് ബ്രഹ്‌മപൂര്‍ ടീം അംഗങ്ങള്‍ രംഗത്തെത്തി. തര്‍ക്കത്തിനിടെ ബ്രഹ്‌മപൂര്‍ ടീമിന്റെ ആരാധകര്‍ ഗ്രൗണ്ടിലെത്തുകയും ലക്കിയെ ആക്രമിച്ച് കത്തിവെച്ച് കുത്തുകയുമായിരുന്നു.

കുത്തേറ്റ ലക്കിയെ ഉടന്‍ തന്നെ എസ്സിബി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.