അവന്‍ എവിടെ?, സംഭവിച്ചത് വലിയ മണ്ടത്തരം, യുഎഇയില്‍ ഇന്ത്യ നിലംതൊടില്ല

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മൂന്ന് സീമര്‍മാരെ മാത്രം തിരഞ്ഞെടുത്തതിനെ ചോദ്യം ചെയ്ത് മുന്‍ താരം ആകാശ് ചോപ്ര. ഓഗസ്റ്റ് 27 മുതല്‍ യുഎഇയില്‍ നടക്കുന്ന അഭിമാനകരമായ ടൂര്‍ണമെന്റിനായി സെലക്ടര്‍മാര്‍ 15 അംഗ ടീമിനെ ബിസിസിഐ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍ എന്നിവരാണ് ടീമിലെ മൂന്ന് പേസര്‍മാര്‍.

‘എന്റെ ചോദ്യം ഇതാണ്, ദുബായ് പിച്ചും സെപ്റ്റംബര്‍ മാസവും, അത് ഫാസ്റ്റ് ബോളര്‍മാരെ സഹായിക്കുന്നു. പിച്ചില്‍ ധാരാളം പുല്ലുണ്ട്. ടൂര്‍ണമെന്റിലുടനീളം പിച്ച് മാറില്ല; ഫാസ്റ്റ് ബോളര്‍മാര്‍ക്കും സ്ഥിരമായ സഹായമുണ്ട്. ഐപിഎല്ലില്‍ അത് നമ്മള്‍ ആവര്‍ത്തിച്ച് കണ്ടിട്ടുണ്ട്. അപ്പോള്‍ എന്താണ് പ്രശ്‌നം?’

‘ടീമില്‍ ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍ എന്നീ മൂന്ന് ഫാസ്റ്റ് ബോളര്‍മാര്‍ മാത്രമാണുള്ളത്. അര്‍ഷ്ദീപ് സിംഗും ഭുവനേശ്വര്‍ കുമാറും അവിടെ വേണ്ടവര്‍തന്നെയാണ്. എന്നാല്‍ ജസ്പ്രീത് ബുംറ അവിടെയില്ല. അദ്ദേഹത്തിന് പരിക്കേറ്റു. ഹര്‍ഷല്‍ പട്ടേലില്ല, അവനും പരിക്കേറ്റു.’

‘എവിടെ മുഹമ്മദ് ഷമി? അത് ആവേശ് ഖാനും മുഹമ്മദ് ഷമിയും തമ്മിലുള്ള മത്സരമായിരിക്കാമെന്ന് എനിക്ക് തോന്നി. എന്റെ അഭിപ്രായത്തില്‍ നാല് ഫാസ്റ്റ് ബൗളര്‍മാര്‍ ആവശ്യമുള്ളതിനാല്‍ നിങ്ങള്‍ക്ക് രണ്ടുപേരെയും തിരഞ്ഞെടുക്കാമായിരുന്നു. എന്നിരുന്നാലും ഷമിയായിരുന്നു മികച്ച സെലക്ഷന്‍’ ആകാശ് ചോപ്ര പറഞ്ഞു.

ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 11 വരെ ദുബായിലും ഷാര്‍ജയിലുമായാണു മത്സരങ്ങള്‍ നടക്കുന്നത്. 28 ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, ആവേഷ് ഖാന്‍.

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചഹര്‍.