ഇനിയെന്ത് ഗവാസ്‌കറും സച്ചിനും?, ടെസ്റ്റില്‍ ഇനി അവന്റെ കാലം

സമകാലിക ക്രിക്കറ്റിലെ ഏറ്റവും പ്രതിഭാധനനായ ബാറ്റര്‍മാരില്‍ ഒരാളാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്. ടെസ്റ്റിലെ ബാറ്റിംഗ് റെക്കോഡുകളില്‍ ചിലതൊക്കെ റൂട്ട് സ്വന്തം പേരിലെഴുതിയിട്ടുണ്ട്. അതില്‍ പുതിയതൊന്നു കൂടി കഴിഞ്ഞ ദിവസം പിറന്നു.

കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റര്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്കാണ് റൂട്ട് കുതിച്ചത്. ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ അര്‍ദ്ധ ശതകം കുറിച്ച റൂട്ടിന്റെ ഈ വര്‍ഷത്തെ ആകെ റണ്‍സ് സമ്പാദ്യം 1606 ആയി. ഇന്ത്യന്‍ ഇതിഹാസങ്ങളായ സുനില്‍ ഗവാസ്‌കറിനെയും (1,555, 1979) സച്ചിന്‍ ടെണ്ടുല്‍ക്കറിനെയും (1,562, 2010) ഓസ്‌ട്രേലിയയുടെ മൈക്കല്‍ ക്ലാര്‍ക്കിനെയും (1595, 2012) പിന്തള്ളിയാണ് റൂട്ടിന്റെ മുന്നേറ്റം. 2021ല്‍ ആറ് സെഞ്ച്വറികള്‍ റൂട്ട് കുറിച്ചിട്ടുണ്ട്.

2006ല്‍ 1788 റണ്‍സ് വാരിയ പാകിസ്ഥാന്റെ മുഹമ്മദ് യൂസഫാണ് പട്ടികയിലെ ഒന്നാമന്‍. വിന്‍ഡീസ് ഇതിഹാസം വിവ് റിച്ചാര്‍ഡ്‌സ് (1710, 1976) ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്ത് (1656, 2008) എന്നിവരും റൂട്ടിന് മുന്നിലുണ്ട്. ഈ വര്‍ഷം മൂന്ന് ടെസ്റ്റ് ഇന്നിംഗ്‌സുകള്‍ കൂടി റൂട്ടിന് കളിക്കാനാവും. അതിനാല്‍ത്തന്നെ മുഹമ്മദ് മുഹമ്മദ് യൂസഫിനെയും മറികടന്ന് റൂട്ട് ഒന്നാം സ്ഥാനം നേടിയെടുക്കുമെന്നാണ് കരുതപ്പെടുന്നത്.