'കളഞ്ഞു കിട്ടിയ ടിക്കറ്റും കൊണ്ട് കാര്യവട്ടത്ത് കളി കാണാന്‍ പോയ്, തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്'

റണ്‍ക്ഷാമത്തിനു പേരുകേട്ട കാര്യവട്ടത്തെ മൈതാനത്ത് ഇന്നലെ റണ്ണൊഴുകിയപ്പോള്‍ ക്രിക്കറ്റ് പ്രേമികളുടെ നെഞ്ചു തകര്‍ന്നു. കാരണം കായികരംഗത്തെ പ്രോത്സാഹിപ്പിക്കേണ്ട നേതാക്കള്‍ തന്നെ ഉത്തരവാദിത്വരഹിതമായി പെരുമാറിയപ്പോള്‍ മലയാളി അതിനോട് യോജിച്ചില്ല. പ്രതിഷേധം ഒഴിഞ്ഞ കസേരകളിലൂടെയാണ് ലോകം കണ്ടത്.

വിനോദ നികുതി ഗണ്യമായി ഉയര്‍ത്തിയപ്പോള്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിനും മുകളില്‍ ടിക്കറ്റിന്റെ വിലയുയര്‍ന്നു. ഇത് ചോദ്യം ചെയ്ത ജനത്തോട് പണമുള്ളവര്‍ കണ്ടാല്‍മതിയെന്നായി സര്‍ക്കാര്‍. ഇത് മലയാളികള്‍ക്ക് അത്രസുഖിച്ചില്ല. 50,000 ത്തോളം പേരെ ഉള്‍ക്കൊള്ളാവുന്ന കാര്യവട്ടം സ്റ്റേഡിയത്തില്‍ ടിക്കറ്റ് കാശുമുടക്കി കാണാന്‍ എത്തിയര്‍ 6201 പേര്‍ മാത്രം.

അങ്ങനെ എങ്കില്‍ ഇന്ത്യയുടെ കളി തീരാറായപ്പോള്‍ ആളു കേറിയല്ലോ എന്നൊരു സംശയം കളി ടിവിയില്‍ കണ്ടവര്‍ക്ക് ഉണ്ടാകും. സ്പോണ്‍സര്‍മാരുടെ ഉള്‍പ്പെടെ കോംപ്ലിമെന്ററി ടിക്കറ്റിലൂടെയാണ് ബാക്കിയുള്ളവര്‍ എത്തിയത്. സ്പോണ്‍സേഴ്സ് ഗാലറി ഒഴികെ ഒരിടത്തും പകുതി പോലും കാണികള്‍ ഉണ്ടായില്ല.

സോഷ്യല്‍ മീഡിയയില്‍ കളിയെ ചുറ്റിപ്പറ്റി ട്രോള്‍ പൂരമാണ്. പാവപ്പെട്ടവരുടെയും പണക്കാരുടെയും മത്സരമായി ഇന്ത്യ-ശ്രീലങ്ക പോരാട്ടം മാറി. കളികാണാന്‍ എത്താത്തവര്‍ പാവപ്പെട്ടവരുടെ പട്ടികയും, കളി കാണാന്‍ എത്തിയവര്‍ പണക്കാരുടെ പട്ടികയിലും ഇടംപിടിച്ചു. ഏകദിനത്തില്‍ 46ാം സെഞ്ച്വറി നേടിയ കോഹ്‌ലി അതില്‍ 45 ഉം പാവപ്പെട്ടവരുടെ മുമ്പിലും ഒരെണ്ണം പണക്കാരുടെ മുമ്പിലുമാണ് നേടിയെതന്നായി. കാര്യവട്ടത്ത് കളി കണ്ട് വീട്ടില്‍ മടങ്ങിയെത്തിയവരുടെ വീട്ടില്‍ ഇന്‍കം ടാസ്‌ക് റെയ്ഡിനെത്തി.., ഇങ്ങനെ ഇങ്ങനെ ട്രോള്‍ ലോകത്ത് കാര്യവട്ടം കാര്യമായി പരിഹസിക്കപ്പെടുകയാണ്.

No description available.

പിന്നെ മറു പക്ഷത്ത് ന്യായീകരണ തൊഴിലാളികളുടെ കരച്ചിലാണ്. ശബരിമല സീസണ്‍, പരീക്ഷ, പൊങ്കാല, ഇന്ത്യ നേരത്തെ പരമ്പര നേടിയതിനാല്‍ പരമ്പര അപ്രസക്തം തുടങ്ങി ക്യാപ്‌സൂളുകള്‍ ഏറെ. ക്യാപ്‌സൂളുകളുമായി ഇറങ്ങിയതോ തലപ്പത്ത് ഇരിക്കുന്ന നേതാക്കളും. എന്തൊക്കെയായാലും പാവപ്പെട്ടവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഈ പ്രതിഷേധങ്ങളുടെ കാരണഭൂതനായ ബഹുമാന്യനായ കായിക മന്ത്രിപോലും കളികാണാന്‍ വന്നില്ല എന്ന സത്യം ആരും വിസ്മരിച്ചുകൂടെന്നു കൂടി ഓര്‍മിപ്പിച്ച് നിര്‍ത്തുന്നു.