'ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റാണിത്, പ്രകടനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും'; തുറന്നുപറഞ്ഞ് സഞ്ജു

രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തിരിക്കുകയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ടിടത്തു നിന്നാണ് രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ ശക്തമായി തിരിച്ചുവന്നിരിക്കുന്നത്. ഇപ്പോഴിതാ ടീമിന്റെ ഫൈനല്‍ പ്രവേശനത്തോട് പ്രതികരിച്ചിരിക്കുകയാണ് നായകന്‍ സഞ്ജു.

‘ഐപിഎല്ലില്‍ തോല്‍വിക്കു ശേഷം തിരിച്ചുവന്നിട്ടുള്ള ചരിത്രമാണു രാജസ്ഥാനുള്ളത്. ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റാണിത്. പ്രകടനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. അഹമ്മദാബാദില്‍ ആദ്യം ബോള്‍ ചെയ്യാനായത് ഉപകാരമായി.’

‘ പേസ് ബോളര്‍മാര്‍ക്കു വിക്കറ്റിന്റെ സഹായം ലഭിച്ചു. വിക്കറ്റിലെ മികച്ച ബൗണ്‍സ് സ്പിന്‍ ബോളര്‍മാരുടെ ജോലി കൂടുതല്‍ എളുപ്പമാക്കി. പക്ഷേ ഞങ്ങളുടെ പേസര്‍മാരാണ് ഉജ്വലമായ രീതിയില്‍ ബോള്‍ ചെയ്തത്’ സഞ്ജു പറഞ്ഞു.

2008ലെ പ്രഥമ ഐപിഎല്‍ കിരീടം രാജസ്ഥാന്‍ നേടിയതിന്റെ ഓര്‍മയും സഞ്ജു പങ്കുവെച്ചു. ‘അന്നു കേരളത്തില്‍ എവിടെയോ ഞാന്‍ അണ്ടര്‍ 16 ഫൈനല്‍ കളിക്കുകയാണ്. ഷെയ്ന്‍ വോണ്‍, സുഹൈല്‍ തന്‍വീര്‍ എന്നിവരുടെ നേതൃത്വത്തില്‍ രാജസ്ഥാന്‍ റോയല്‍സ് കിരീടം നേടുന്നതു കണ്ടു’ സഞ്ജു പറഞ്ഞു.

2008നു ശേഷം ആദ്യമായാണു രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. ഞായറാഴ്ച വൈകിട്ട് 8 ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് കലാശക്കൊട്ട്.