2025 വനിതാ ലോകകപ്പ് ഫൈനലിൽ രാജകീയമായി പ്രവേശിച്ച് ഇന്ത്യൻ പെൺപുലികൾ. സെമി ഫൈനലിൽ ഓസ്‌ട്രേലിയയെ 5 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ പിന്തുടർന്ന് വിജയിച്ചതിലൂടെയാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയൻ വനിതകൾ 49.5 ഓവറിൽ 338 റൺസിൽ ഓൾ ഔട്ട് ആയി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ വനിതകൾ 48.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഇന്ത്യൻ താരം ജമീമ റോഡ്രിഗസിന്റെ (127*) സെഞ്ചുറി കരുത്തിലാണ് ഇന്ത്യ വിജയം രുചിച്ചത്. കൂടാതെ 89 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെയും വീരോചിത പോരാട്ടമാണ് ഇന്ത്യൻ വിജയത്തിന് കാരണായത്.
ഇപ്പോഴിതാ ഓസ്ട്രേലിയയെ തകർത്തെറിഞ്ഞതിന് ജമീമയുടെ നിർണായക പ്രകടനത്തെ വാനോളം പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ വനിതാ ക്യാപ്റ്റൻ ഹർമൻപ്രീത്ത് കൗർ.
ഹർമൻപ്രീത്ത് കൗർ പറയുന്നത് ഇങ്ങനെ:
” ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കണം എന്ന് ആഗ്രഹമുള്ള വ്യക്തിയാണ് ജമീമ. ഏല്പിക്കുന്ന ജോലി കൃത്യമായി ഉത്തരവാദിത്തത്തോടെ അവൾ നിറവേറ്റും. ഞങ്ങൾക്ക് അവളിൽ വിശ്വാസമുണ്ട്” ഹർമൻപ്രീത്ത് കൗർ പറഞ്ഞു.







