'മനസ് അറിയാന്‍ ശ്രമിച്ചത് ഒരു ബാറ്ററുടെ', തുറന്നുപറഞ്ഞ് വസീം അക്രം

ആധുനിക ക്രിക്കറ്റിലെ ഇതിഹാസങ്ങളാണ് ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കറും വെസ്റ്റിന്‍ഡീസിന്റെ ബ്രയാന്‍ ലാറയും. മഹാപ്രതിഭകളായ ഈ ബാറ്റര്‍മാരില്‍ ആരാണ് കേമനെന്ന ചര്‍ച്ച ഇപ്പോഴും ക്രിക്കറ്റ് പ്രേമികള്‍ തുടരുന്നു. സച്ചിനും ലാറയ്ക്കുമെതിരെ ഏറെ പന്തെറിഞ്ഞ പാക് പേസ് ഇതിഹാസം വസീം അക്രം ഏതു ബാറ്ററുടെ മനസ് അറിയാനാണ് അഗ്രഹിച്ചിരുന്നതെന്ന് പറയുന്നു.

ആരുടെ മനസാണ് എനിക്ക് അറിയേണ്ടിയിരുന്നത്? ആരുടെയെങ്കിലും മനസ് അറിയണമെങ്കില്‍ അത് ക്രിക്കറ്റിലെ ഇതിഹാസ താരത്തിന്റേതാകാനാണ് ഞാന്‍ താല്‍പര്യപ്പെടുക. ഒരു പക്ഷേ, അതു ബ്രയാന്‍ ചാള്‍സ് ലാറയായിരിക്കാം. കാരണം ലാറയെ എങ്ങനെ ഔട്ടാക്കണമെന്നതില്‍ എനിക്ക് ഒരു തീരുമാനത്തിലെത്തേണ്ടിയിരുന്നു. ലാറയുടെ തലച്ചോറിലൂടെ എന്തു ചിന്തയാണ് കടന്നുപോകുന്നതെന്ന് അറിയേണ്ടിയിരുന്നു- അക്രം പറഞ്ഞു. ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ക്രോയാണ് താന്‍ നേരിട്ട ഏറ്റവും മികച്ച ബാറ്ററെന്നും അക്രം വെളിപ്പെടുത്തി.

അതേസമയം, ഒരുപാട് ഇതിഹാസ ബാറ്റര്‍ക്കെതിരെ പന്തെറിഞ്ഞതിനാല്‍ ഇത്തരമൊരു ചോദ്യത്തിന് ഉത്തരം നല്‍കാന്‍ പ്രയാസകരമെന്നാണ് അക്രത്തിന്റെ സഹ പേസറായിരുന്ന വഖാര്‍ യൂനിസ് നിലപാട്. എന്നാല്‍ നേരിട്ടതില്‍ ഏറ്റവും മികച്ച ബാറ്റര്‍ ലാറയാണെന്ന് വഖാര്‍ പറയുന്നു.