ജെഫ്രി എപ്സ്‌റ്റൈന്‍റെ സെക്സ് പാര്‍ട്ടികളില്‍ പങ്കാളിത്തം; പ്രതികരിച്ച് വസീം അക്രം, ലിസ്റ്റില്‍ വമ്പന്മാര്‍

കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്‌റ്റൈന്‍ സംഘടിപ്പിച്ച സെക്സ് പാര്‍ട്ടികളിലെ തന്റെ പങ്കാളിത്തം നിഷേധിച്ച് വസീം അക്രം. നേരിട്ട് രംഗത്തെത്തി ആരോപണങ്ങള്‍ നിഷേധിച്ച അക്രം ‘നിങ്ങള്‍ കള്ളം പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ’ എന്ന് പ്രസ്താവിച്ചു. അലി ഷഹബാസ് ചൗധരിയുടെ അവകാശവാദങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു അക്രത്തിന്റെ പ്രതികരണം.

പീഡനക്കേസില്‍ വിചാരണ നേരിടുന്നതിനിടെ 2019 ല്‍ ജയിലില്‍ ജീവനൊടുക്കിയ യുഎസ് ശതകോടീശ്വരന്‍ ജെഫ്രി എപ്സ്റ്റൈന്റെ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച കൂടുതല്‍ രേഖകള്‍ പുറത്തുവരുമ്പോഴാണ് വസീം അക്രമത്തിന്റെയും പേര് ഉയര്‍ന്നു കേട്ടത്.

2002-2008 കാലത്ത്, 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ പണം നല്‍കി പ്രലോഭിപ്പിച്ച് മന്‍ഹാറ്റനിലെയും ഫ്ളോറിഡയിലെയും വസതികളിലെത്തിച്ച് എപ്‌സ്‌റ്റൈന്‍ ലൈംഗികചൂഷണം നടത്തിയെന്നാണ് കേസ്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ പീഡിപ്പിക്കാനും അത് രഹസ്യമായ ചിത്രീകരിക്കാനുമായി എപ്സ്റ്റൈന്‍ വിര്‍ജീനിയയിലെ ഒരു ദ്വീപ് വാങ്ങി അവിടെ ഒരു വീട് വെച്ചിരിക്കുന്നതായിട്ടാണ് വിവരം.

12 മുതല്‍ 17 വരെ വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെ ബോട്ടിലും ഹെലികോപ്റ്ററിലും ദ്വീപിലേക്കു കൊണ്ടുവന്നിരുന്നതായി വിര്‍ജിന്‍ ഐലന്‍ഡ് അറ്റോര്‍ണി ജനറല്‍ ഡെന്‍സി ജോര്‍ജ് സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു.

ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെടുത്തി, നിരവധി പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകളാണ് ഈ രേഖകളില്‍ പരാമര്‍ശിക്കപ്പെടുന്നത്. ആ പേരുകളില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപും, അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ബ്രിട്ടനിലെ എലിസബത്ത് രാഞ്ജിയുടെ മകന്‍ ആന്‍ഡ്രൂ രാജകുമാരനും, അന്തരിച്ച പോപ് താരം മൈക്കിള്‍ ജാക്സനും വരെയുണ്ടെന്നെന്നാണ് വിവരം.