വിജയുടെ അറബിക്ക് കുത്തും അമ്പയറുടെ സിഗ്നലും, ബി.സി.സി.ഐ ഇംപാക്ട് പ്ലയർ സിഗ്നൽ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയെന്ന് ആരാധകർ; ട്രോളോട് ട്രോൾ

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2023-ൽ വരാനിരിക്കുന്ന സീസണിൽ അടുത്തിടെ അവതരിപ്പിച്ച ഇംപാക്റ്റ് പ്ലെയർ റൂളിനായി ആരാധകർ ഒരു പുതിയ അമ്പയർ സിഗ്നലിന് സാക്ഷ്യം വഹിക്കും. ഇംപാക്റ്റ് പ്ലെയർ നിയമത്തിന്റെ ഉപയോഗം സൂചിപ്പിക്കാൻ, അമ്പയർമാരുടെ മുഷ്ടി ചുരുട്ടി കൈകൾ തലയ്ക്ക് മുകളിലൂടെ വെക്കും ആ സിമ്പലാണ് ഇനി ഇമ്പാക്ട് പ്ലയെർ ഇറങ്ങുന്നു എന്നതിന്റെ സൂചന കാണിക്കുന്നത്.

ഫുട്ബോൾ, റഗ്ബി, ബാസ്ക്കറ്റ് ബോൾ, ബേസ്ബോൾ തുടങ്ങിയ കായിക ഇനങ്ങളിൽ പകരം കളിക്കാരനെ അനുവദിക്കുന്ന രീതിയുണ്ട്. ഇത് പിന്തുടർന്നാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻ്റെ ഇമ്പാക്ട് പ്ലയർ രീതി ടൂർണമെന്റിൽ ഇറക്കുന്നത്. ടീമിലുൾപ്പെട്ട മറ്റേതൊരു കളിക്കാരെയും പോലെ ഗെയിമിൻ്റെ എല്ലാ തലത്തിലും പങ്കെടുക്കാൻ പകരം കളിക്കാരനും കഴിയും എന്നതാണ് പുതിയ തീരുമാനത്തിൻ്റെ പ്രത്യേകത. ഒരിക്കൽ പകരക്കാരനായി കളം വിട്ടുപോയ താരത്തിന് പിന്നെ ഒരു രീതിയിലും മടങ്ങിവരവ് സാധിക്കില്ല എന്ന പ്രത്യേകതയുമുണ്ട്.

ഇന്നിംഗ്‌സിന്റെ തുടക്കത്തിലോ ഓവറിന്റെ അവസാനത്തിലോ വിക്കറ്റ് വീഴുമ്പോഴോ സബ്സ്റ്റിറ്റ്യൂഷനുകൾ സംഭവിക്കാം. ഒറിജിനൽ പ്ലെയിംഗ് ഇലവനിലെ പകരക്കാരനെ ഒരിക്കൽ മാറ്റിസ്ഥാപിച്ചാൽ തിരികെ വരാൻ അനുവദിക്കില്ല. കൂടാതെ, ഇലവനിൽ നാലിൽ താഴെ വിദേശ താരങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഒരു ഇംപാക്റ്റ് പ്ലെയർ ഒരു വിദേശിയാകാൻ കഴിയൂ. നാല് വിദേശ താരങ്ങൾ അതിനകം ടീമിൽ ഉണ്ടെങ്കിൽ, നാല് സ്ലോട്ടുകളിലേക്ക് ഇന്ത്യൻ കളിക്കാരെ മാത്രമേ തിരഞ്ഞെടുക്കൂ.

ഐ‌പി‌എൽ 2023 ലെ ഇംപാക്റ്റ് പ്ലെയർ നിയമത്തിനായുള്ള അമ്പയറുടെ സിഗ്നലിനെ മനസിലാക്കിയ ആരാധകർ ബിസിസിഐ സിഗ്നൽ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടി എന്ന് ട്രോളി. വിജയുടെ അറബിക്ക് കുത്ത് ഡാൻസിലെ ഭാഗത്ത് നിന്നാണ് സിഗ്നൽ എടുത്തതെന്ന ചിലർ പറയുമ്പോൾ ചിലർ അമിതാബ് ബച്ചന്റെ പഴയ ഒരു സിനിമയിൽ നിന്നും പിറന്നതാണെന്ന് വാദം ഉന്നയിച്ചു. എന്തായാലും ഐ.പി.എൽ തുടങ്ങിയ ശേഷം അമ്പയർ ഈ ആക്ഷൻ കാണിക്കുമ്പോൾ മിക്കവാറും ട്രോളും റീലും ഒകെ ഒരുപാട് പിറക്കും.