തമിഴ്‌നാട് വീണു, വിജെഡി നിയമ പ്രകാരം വിജയ് ഹസാരെ കിരീടം ഹിമാചലിന്

ആദ്യമായി വിജയ് ഹസാരെ ക്രിക്കറ്റ് ടൂര്‍ണമെന്റ് കിരീടം ചൂടി ഹിമാചല്‍ പ്രദേശ്. വിജെഡി നിമയപ്രകാരം 11 റണ്‍സിനാണ് ഹിമാലചിന്റെ വിജയം. തമിഴ്‌നാട് ഉയര്‍ത്തിയ 315 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹിമാചല്‍ 47.3 ഓവറില്‍ 294 നില്‍ക്കെ വെളിച്ചക്കുറവ് അനുഭവപ്പെട്ടതോടെ അംപയര്‍മാര്‍ വിജെഡി നിമയപ്രകാരം ഹിമാചല്‍ പ്രദേശിനെ വിജയികളായി നിശ്ചയിക്കുകയായിരുന്നു.

സെഞ്ച്വറി നേടി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ശുഭം അറോറയുടെ പ്രകടനമാണ് ഹിമാചലിന്റെ വിജയത്തില്‍ നിര്‍ണായകമായത്. അറോറ 131 പന്തില്‍ 13 ഫോറും ഒരു സിക്‌സും അടക്കം 136 നേടി പുറത്താകാതെ നിന്നു. അമിത് കുമാര്‍ 79 പന്തില്‍ 6 ഫോര്‍ അടക്കം 74 റണ്‍സും ക്യാപ്റ്റന്‍ റിഷി ധവാന്‍ 23 പന്തില്‍ 5 ഫോറും ഒരു സിക്‌സും അടക്കം 42* റണ്‍സെടുത്തും മികച്ചു നിന്നു.

ഹിമാചലിന്‍റെ വിജയത്തോടെ തമിഴ്നാടിനായി ദിനേശ് കാര്‍ത്തിക് പുറത്തെടുത്ത മിന്നും പ്രകടനം പാഴായി. ഡി.കെയുടെ സെഞ്ച്വറിയുടെ മികവില്‍ ഹിമാചല്‍ പ്രദേശിനെതിരെ തമിഴ്‌നാട്  314 റണ്‍സാണ് അടിച്ചെടുത്തത്.

മൂന്നാമനായി ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക് 103 പന്തില്‍ 116 റണ്‍സാണ് വാരിയത്. എട്ട് ഫോറുകളും ഏഴ് സിക്‌സും ദിനേശ് കാര്‍ത്തിക്കിന്റെ ബാറ്റില്‍ നിന്ന് മൂളിപ്പറന്നു. ബാബ അപരാജിതും (80) തമിഴ്‌നാടിനായി മധ്യനിരയില്‍ തിളങ്ങി.