വിജയ് ഹസാരെ ട്രോഫി: 50 ഓവര്‍ മത്സരം വെറും 25 ബോളില്‍ തീര്‍ന്നു!

വിജയ് ഹസാരെ ട്രോഫിയില്‍ ഞായറാഴ്ച നടന്ന ഒരു മത്സരം വെറും 25 പന്തില്‍  അവസാനിച്ചു. വിജയ് ഹസാരെ ട്രോഫിയുടെ ഗ്രൂപ്പ് ഇയില്‍ ഞായറാഴ്ച നടന്ന നാഗാലാന്‍ഡ്-പഞ്ചാബ് മത്സരമാണ് അതിവേഗം അവസാനിച്ചത്. ഈ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നാഗാലാന്‍ഡ് ടീം 20.1 ഓവറില്‍ 75 റണ്‍സിന് ഒതുങ്ങി.

നാഗാലാന്‍ഡ് നിരയില്‍ ഒരു ബാറ്റ്‌സ്മാനും വലിയ ഇന്നിംഗ്‌സ് കളിക്കാനായില്ല. നാഗാലാന്‍ഡിനായി റോഗ്സെന്‍ ജോനാഥന്‍ 41 പന്തില്‍ 27 റണ്‍സെടുത്തു. അദ്ദേഹത്തെ കൂടാതെ കെന്‍സി (14) ആണ് രണ്ടക്കം കടന്ന മറ്റൊരു താരം. മറ്റൊരു നാഗാലാന്‍ഡ് ബാറ്റ്സ്മാനും വലിയ ഇന്നിംഗ്സ് കളിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ടീമിന് മികച്ച സ്‌കോറിലെത്താന്‍ കഴിയാതെ പോയി.

നാഗാലാന്‍ഡ് മുന്നോട്ടുവെച്ച 76 വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 4.1 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. ഓപ്പണര്‍ പ്രഭ്സിമ്രാന്‍ സിംഗ് 14 പന്തില്‍ 3 സിക്സറും 6 ഫോറും സഹിതം 44 റണ്‍സ് നേടി.

അതേസമയം അഭിഷേക് ശര്‍മ്മ നിരാശപ്പെടുത്തി. 4 പന്തില്‍ 4 റണ്‍സാണ് താരം നേടിയത്. അദ്ദേഹത്തെ കൂടാതെ രമണ്‍ദീപ് സിംഗ് 7 പന്തില്‍ 27 റണ്‍സ് നേടി. വെറും 25 പന്തില്‍ പഞ്ചാബ് കളി വിജയിച്ചു.