തേര്‍ഡ് അമ്പയര്‍ ഉറക്കം പിടിച്ചിരുന്നോ..!, റിങ്കു സിംഗ് പുറത്തായത് നോ ബോളില്‍?

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ലഖ്നൗ സൂപ്പര്‍ ജയന്റ്സും ഐപിഎല്‍ 2022 ലെ ഏറ്റവും മികച്ച മത്സരമാണ് ഇന്നലെ കളിച്ചത്. ടൂര്‍ണമെന്റില്‍ സജീവമായി തുടരാനുള്ള ശ്രമത്തില്‍ കെകെആര്‍ നിര്‍ഭാഗ്യവശാല്‍ ലക്ഷ്യത്തില്‍ നിന്ന് രണ്ട് റണ്‍സ് അകലെ വീണെങ്കിലും റിങ്കു സിംഗിന്റെ ഇന്നിംഗ്‌സ് ഏറെ പ്രശംസിക്കപ്പെട്ടു.

കെകെആറിന് ജയിക്കാന്‍ രണ്ട് ബോളില്‍ മൂന്ന് റണ്‍സ് വേണമെന്നിരിക്കെ സെക്കന്റ് ലാസ്റ്റ് ബോളില്‍ റിങ്കു പുറത്താവുകയായിരുന്നു. ഇത് കെകെആറിന്റെ വിജയ പ്രതീക്ഷയെ തകിടം മറിച്ചു. എന്നാല്‍ റിങ്കു സിംഗ് പുറത്തായത് നോ ബോളിലാണെന്നാണ് ഒരു വിഭാഗം പറയുന്നത്. വീഡിയോയും ഇതിന് തെളിവായി ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നു.

എന്നാല്‍ വീഡിയോ കണ്ടിട്ട് ഇത് നോ ബോളാണെന്ന് ഉറപ്പിക്കുക പ്രയാസമാകും. അതേസമയം, ഈ ബോള്‍ റിവ്യൂ ചെയ്തിരുന്നെങ്കില്‍ ഒരു പക്ഷേ സത്യാവസ്ഥ പുറത്തുവന്നേനെ. എന്നാല്‍ അങ്ങനൊന്ന് മത്സരത്തില്‍ സംഭവിച്ചില്ല.  ഇരുപതാം ഓവറിലെ അഞ്ചാം ബോളില്‍ കവറില്‍ എവിന്‍ ലൂവിസ് ഒരു മാസ്മരിക ക്യാച്ചിലൂടെയാണ് റിങ്കുവിനെ പുറത്താക്കിയത്.

ശ്രേയസ് അയ്യരുടെ അര്‍ദ്ധ സെഞ്ച്വറിക്കും റിങ്കു സിംഗ് (15 പന്തില്‍ 40), സുനില്‍ നരെയ്ന്‍ (7 പന്തില്‍ 21*) എന്നിവരുടെ പോരാട്ടവീര്യത്തിനും കൊല്‍ക്കത്തയെ രക്ഷിക്കാനായില്ല. ലഖ്നൗ ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയുടെ ഇന്നിംഗ്സ് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സില്‍ അവസാനിച്ചു. ഇതോടെ കൊല്‍ക്കത്ത ഐപിഎല്‍നിന്നു പുറത്തായി.