അണ്ടര്‍ 19 ലോക കപ്പ്: 2008-ല്‍ കോഹ്ലി, 2022-ല്‍ ധുള്‍ ; 14 വര്‍ഷത്തെ ഇടവേളയില്‍ രണ്ടു ടീമിനെയും കപ്പടിപ്പിച്ചത് ഒരേ കോച്ച്

ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോഹ്ലിയ്ക്കും അണ്ടര്‍ 19 ടീം നായകന്‍ യാഷ് ധുളളിനും അനേക തരത്തിലുള്ള സാമ്യങ്ങളുണ്ട്. രണ്ടുപേരും അണ്ടര്‍ 19 ലോകകപ്പ് ജേതാക്കളായ നായകന്മാരാണെന്നതാണ് ഏറ്റവും പ്രധാനം. രണ്ടാമത്തേത് രണ്ടുപേരും ഡല്‍ഹിക്കാരാണെന്നുള്ളത്. മൂന്നാമത്തെ സാമ്യം ഇരുവരും ബാറ്റ്‌സ്മാന്‍മാര്‍ ആണെന്നും നല്ല ലീഡര്‍മാരാണെന്നുള്ളതും.  ഇരുവരും തമ്മിലുള്ള താരതമ്യപഠനം കൂടുതല്‍ നടത്തിയാല്‍ പൊതുവായി വരുന്ന ഒരു ഘടകം പരിശീലകന്‍ മുനീഷ് ബാലിയുടെ കാര്യത്തിലാണ്. 2008 ല്‍ കോഹ്ലി നായനായ അണ്ടര്‍ 19 ടീം കപ്പുയര്‍ത്തിയപ്പോഴും 2022 ല്‍ യാഷ്ധുള്‍ കപ്പടിച്ചപ്പോഴും മുനീഷ് ബാലി ടീമിന് പിന്നിലുണ്ടായിരുന്നു.

ബാലി ടീമിനൊപ്പം പോയപ്പോഴെല്ലാം ടീം കപ്പുമായിട്ടാണ് മടങ്ങിയത്. 2008 ല്‍ വിരാട്‌കോഹ്ലി നായകനായ ടീമിനൊപ്പം അസിസ്റ്റന്റ് കോച്ചായി പോയ മുനീഷ് ബാലി അന്നു കപ്പടിച്ചു. ഇത്തവണ യാഷ്ദുള്ളിന്റെ ടീമിനൊപ്പം പോയത് ഫീല്‍ഡിംഗ് പരിശീലകനായിട്ടായിരുന്നു. അപ്പോഴും മുനീഷിനൊപ്പം ട്രോഫി വന്നു. രണ്ടു ടീമുമായുള്ള താരതമ്യത്തില്‍ പ്രധാനകാര്യം ടീമുകളുടെ പ്രവര്‍ത്തി പരിചയമായിരുന്നു. വിരാട്‌കോഹ്ലിയുടെ അണ്ടര്‍ 19 ടീമില്‍ കളിച്ചവരെല്ലാം മത്സര പരിചയം ഉള്ളവരായിരുന്നു. മനീഷ് പാണ്ഡേ, തരുവര്‍ കോഹ്ലി, സിദ്ധാര്‍ത്ഥ് കൗള്‍, തന്‍മയ് ശ്രീവാസ്തവ, അഭിനവ് മുകുന്ദ്്, രവീന്ദ്രജഡേജ എന്നിവരെല്ലാമായിരുന്നു കളിക്കാര്‍. മത്സരക്രിക്കറ്റ് രംഗത്ത് ഏറെ പരിചയമുള്ളവരായിരുന്നു ഈ ടീമിലെ പലരുമെന്ന് മുനീഷ് പറയുന്നു.

അതേസമയം 2022 ലെ ടീം കാര്യമായ മത്സര പരിചയം ഇല്ലാത്തവായിരുന്നു. കോവിഡ് കാരണം കളത്തിലിറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യത്തില്‍ നിന്നുമായിരുന്നു ഇവര്‍ ലോകകപ്പിനെത്തിയത്. അതുകൊണ്ടു തന്നെ ഈ ടീമിന് വെല്ലുവിളി കൂടുതലായിരുന്നു എന്നാണ് ബാലി ടീമിനോട് പറഞ്ഞത്. വിരാട് കോഹ്ലി നയിച്ച ആ ടീമിലെ പലരും പിന്നീട് ഇന്ത്യന്‍ സീനിയര്‍ ടീമിലും കളിച്ചു. പുതിയ അണ്ടര്‍ 19 ലോകകപ്പ് ടീമില്‍ ധുള്‍, രാജ് അംഗ്ദാദ് ബാവ, രാജ് വര്‍ദ്ധന്‍ ഹാംഗരേക്കര്‍ എന്നിവര്‍ ഐപിഎല്‍ താരലേലത്തില്‍ ഫ്രാഞ്ചൈസികള്‍ എടുത്തിട്ടുണ്ട്. ഈ ടീമിലെ ആള്‍ക്കാരും ഒരുനാള്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുമെന്ന് ബാലി പറയുന്നു.