അക്തറുടെ റെക്കോഡ് തകര്‍ക്കാന്‍ ഉമ്രാന് ആവില്ല, അതിന് സാധിക്കുക ആ ഒന്നിന് മാത്രം; തുറന്നടിച്ച് പാക് താരം

പാകിസ്ഥാന്‍ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തറുടെ പേരിലുള്ള 161.3 കിമിയെന്ന ലോക റെക്കോര്‍ഡ് തിരുത്താന്‍ ഇന്ത്യന്‍ യുവ പേസര്‍ ഉമ്രാന്‍ മാലിക്കിന് സാധിക്കില്ലെന്ന് പാക് മുന്‍ ഫാസ്റ്റ് ബോളര്‍ സൊഹൈല്‍ ഖാന്‍. ഇന്ത്യയെ സംബന്ധിച്ച് വളരെയേറെ പ്രതീക്ഷ നല്‍കുന്ന താരമാണ് ഉമ്രാനെങ്കിലും പാക് ആഭ്യന്തര ക്രിക്കറ്റില്‍ ഇതുപോലെയുള്ളവര്‍ ഒരുപാട് പേരുണ്ടെന്ന് സൊഹൈല്‍ ഖാന്‍ പറഞ്ഞു.

ഷുഐബ് അക്തറുടെ റെക്കോര്‍ഡ് തിരുത്താന്‍ ഒന്നിനേ സാധിക്കൂ. അതിനെയാണ് ബോളിംഗ് മെഷീനെന്നു വിളിക്കുന്നത്. കാരണം ഒരു മനുഷ്യന് ഒരിക്കലും സാധ്യമായ കാര്യമല്ല ഇത്. ഇതിന്റെ പ്രധാന കാരണം ഷുഐബ് നടത്തിയിരുന്ന കഠിനാധ്വാനമാണ്. ആരും ഇത്രയും കഠിനാധ്വാനം നടത്തുന്നില്ല.

ഒരു ദിവസം 32 റൗണ്ടുകള്‍ ഷുഐബ് ഓടി പൂര്‍ത്തിയാക്കാറുണ്ടായിരുന്നു. ഞാന്‍ ഒരാഴ്ച കൊണ്ട് പൂര്‍ത്തിയാക്കിയത് 10 റൗണ്ടുകളായിരുന്നു. കാലില്‍ ഭാരം വച്ച് കെട്ടി പര്‍വതം കയറാനും ഓടാനുമെല്ലാം ഷുഐബിനു കഴിയും.

ഉമ്രാന്‍ മാലിക്ക് നല്ല ബോളറായിട്ട് തന്നെയാണ് എനിക്കു തോന്നിയത്. ഒന്ന്-രണ്ടു മല്‍സരങ്ങളില്‍ അവന്റെ ബോളിംഗ് ഞാന്‍ കണ്ടിരുന്നു. പക്ഷെ 150-155 വേഗതയില്‍ ബോള്‍ ചെയ്യുന്നവരെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍ ടേപ്-ബോള്‍ ക്രിക്കറ്റ് കളിക്കുന്ന 12-15 പേരെ എനിക്കു എണ്ണാന്‍ സാധിക്കും. ഇവിടെ ലാഹോര്‍ ക്വലന്ദേഴ്സ് സംഘടിപ്പിക്കുന്ന ട്രയല്‍സിനു നിങ്ങള്‍ പോവുകയാണെങ്കില്‍ ഒരുപാട് പേരെ നിങ്ങള്‍ക്കു കാണാന്‍ സാധിക്കും- സൊഹൈല്‍ ഖാന്‍ പറഞ്ഞു.