ഇന്ത്യയുടെ രണ്ട് സൂപ്പര്‍ താരങ്ങളാണ് എന്റെ ഉപദേശകര്‍: വെളിപ്പെടുത്തി റഹ്‌മാനുള്ള ഗുര്‍ബാസ്

അഫ്ഗാനിസ്ഥാന്റെ വളര്‍ന്നുവരുന്ന ക്രിക്കറ്റ് താരമാണ് റഹ്‌മാനുള്ള ഗുര്‍ബാസ്. കായികരംഗത്ത് തന്റെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് വിരാട് കോഹ്ലിയെയും എംഎസ് ധോണിയെയും തന്റെ പ്രാഥമിക ഉപദേഷ്ടാക്കളായി താരം തിരിച്ചറിഞ്ഞു. അഫ്ഗാനിസ്ഥാന്റെ ഓപ്പണറായി കളിക്കുന്ന ഗുര്‍ബാസ്, തന്റെ കളി മെച്ചപ്പെടുത്താന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ഇന്ത്യന്‍ ഇതിഹാസ ക്രിക്കറ്റ് താരങ്ങളില്‍ നിന്ന് മാര്‍ഗനിര്‍ദേശം തേടുന്നതായി വെളിപ്പെടുത്തുകയും ചെയ്തു.

എന്റെ ക്രിക്കറ്റ് മെച്ചപ്പെടുത്താനുള്ള വഴികള്‍ ഞാന്‍ വിരാട് ഭായിയുമായും എംഎസ് ധോണിയുമായും ഇടയ്ക്കിടെ ചര്‍ച്ച ചെയ്യാറുണ്ട്. ശ്രദ്ധയും മെച്ചപ്പെടുത്തലും ആവശ്യമുള്ള നിരവധി ചിന്തകള്‍ എന്റെ മനസ്സിലുണ്ട്. പ്രത്യേകിച്ചും, എന്റെ ക്രിക്കറ്റ് യാത്രയെ കുറിച്ച് ഞാന്‍ വിരാട് ഭായിയുമായി സംസാരിച്ചു. എന്റെ വളര്‍ച്ചയെയും അടുത്ത ഘട്ടത്തിലേക്കുള്ള പുരോഗതിയെയും കുറിച്ച് ഉപദേശം തേടി- ഗുര്‍ബാസ് വെളിപ്പെടുത്തി.

ഇന്ത്യയ്ക്കെതിരായ അടുത്തിടെ നടന്ന മൂന്ന് മത്സര ടി20 ഐ പരമ്പരയില്‍ അര്‍ദ്ധ സെഞ്ച്വറിയുമായി കാര്യമായ സംഭാവന നല്‍കിയ ഗുര്‍ബാസ്, അഫ്ഗാനിസ്ഥാന്‍ ടീമിന് ലഭിച്ച വിലപ്പെട്ട പഠനാനുഭവം എടുത്തുകാണിച്ചു.

അനുഭവത്തില്‍നിന്ന് ഞങ്ങള്‍ക്ക് വിലപ്പെട്ട പാഠങ്ങള്‍ ലഭിച്ചു. ഇത്തരം കളികള്‍ കായിക വിനോദത്തിന്റെ ഭാഗമാണ്. ഞങ്ങള്‍ മത്സരം ആസ്വദിച്ചു, മാത്രമല്ല അതില്‍ നിന്ന് കാര്യമായ പാഠം ഉള്‍ക്കൊള്ളുകയും ചെയ്തു. വിരാടിന്റെയും രോഹിത് ശര്‍മ്മയുടെയും നിലവാരത്തിലുള്ള കളിക്കാരെ നേരിട്ടത് ഞങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും വിലപ്പെട്ട പാഠങ്ങള്‍ നല്‍കുകയും ചെയ്തു- താരം കൂട്ടിച്ചേര്‍ത്തു.

ഇരട്ട സൂപ്പര്‍ ഓവറിന് സാക്ഷ്യം വഹിച്ച പരമ്പരയിലെ വെല്ലുവിളി നിറഞ്ഞ മൂന്നാം ടി20 മത്സരത്തെ കുറിച്ച് പറഞ്ഞ ഗുര്‍ബാസ്, അഫ്ഗാനിസ്ഥാന്റെ പ്രശംസനീയമായ പ്രകടനത്തെ അംഗീകരിച്ചെങ്കിലും രണ്ടാം സൂപ്പര്‍ ഓവറില്‍ പരാജയപ്പെട്ടതില്‍ നിരാശ പ്രകടിപ്പിച്ചു. ആ കളിയില്‍, 32 പന്തില്‍ 50 റണ്‍സ് നേടി ഗുര്‍ബാസ് നിര്‍ണായക പങ്ക് വഹിച്ചു.

തിരിച്ചടി നേരിട്ടെങ്കിലും, ഇന്ത്യയ്ക്കെതിരായ ഭാവി പരമ്പരകളില്‍ ഗുര്‍ബാസ് ശുഭാപ്തി വിശ്വാസത്തിലാണ്. ഭാവിയില്‍ ഇന്ത്യയ്ക്കെതിരെ ധാരാളം പരമ്പരകള്‍ കളിക്കാനാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.