ലോകകപ്പില്‍ നില്‍ക്കണോ പോണോന്ന് നാളെയറിയാം ; ഇന്ത്യ ജീവന്മരണപോരാട്ടത്തിന്, തോറ്റാല്‍ ബംഗ്‌ളാദേശ് കനിയണം

വനിതാലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ നില്‍ക്കണോ പോണോ എന്ന നാളെയറിയാം. ഏറ്റവും നിര്‍ണായകമായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെയാണ് ഇന്ത്യ ഞായറാഴ്ച നേരിടുക. സ്ഥിരതയില്ലാത്ത ബാറ്റിംഗ് ബൗളിംഗ് പ്രകടനവുമായി വിഷമിക്കുന്ന ഇന്ത്യയ്ക്ക് നാളത്തെ മത്സരത്തില്‍ തോറ്റാല്‍ ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും ദുര്‍ബ്ബലരായ ബംഗ്‌ളാദേശ് നിലവിലെ ചാംപ്യന്മാരായ ഇംഗ്‌ളണ്ടിനെ തോല്‍പ്പിക്കുന്നത് കനവു കണ്ട് ഇരിക്കേണ്ടി വരും. 2017 ല്‍ റണ്ണറപ്പായ ടീമിന് ടൂര്‍ണമെന്റില്‍ നില്‍ക്കണമെങ്കില്‍ വിജയത്തില്‍ കുറഞ്ഞൊന്നും നോക്കേണ്ട.

മൂന്ന് വിജയവും അനേകം തോല്‍വികളുമായി ഇന്ത്യ ലോകകപ്പ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് മത്സരം ജയിച്ചാല്‍ എട്ടു പോയിന്റാകും. ഇന്ത്യയുടെ അവസാന ലീഗ് മത്സരം കൂടിയാണ്. വെസ്റ്റിന്‍ഡീസും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരം മഴയില്‍ പോയിന്റു പങ്കുവെയ്ക്കുന്ന സാഹചര്യം വന്നതോടെയാണ് ഇന്ത്യയുടെ കാര്യം ഗതികേടിലായത്. ഇതോടെ വെസ്റ്റിന്‍ഡീസിന് ഏഴു പോയിന്റായി. ഒമ്പത് പോയിന്റുള്ള ദക്ഷിണാഫ്രിക്ക നേരത്തേ തന്നെ സെമി ഉറപ്പിച്ച സാഹചര്യത്തില്‍ ഇന്ത്യ ജയിച്ചാല്‍ എട്ടുപോയിന്റുമായി വെസ്റ്റിന്‍ഡീസിന് മുകളിലേക്ക കയറാനാകും. അങ്ങിനെ വന്നാല്‍ നിലവില്‍ ആറു പോയിന്റുള്ള ഇംഗ്‌ളണ്ട് ബംഗ്‌ളാദേശിനെ തോല്‍പ്പിച്ചാലും പ്രശ്‌നമില്ല.

വെസ്റ്റിന്‍ഡീസിന്റെ കളികള്‍ പൂര്‍ത്തിയായതിനാല്‍ അവര്‍ക്ക് ഇന്ത്യയുടെ സാധ്യത അനുസരിച്ചാണ് സെമി നിലനില്‍ക്കുന്നത്. ഇന്ത്യ തോറ്റാല്‍ വെസ്്റ്റിന്‍ഡീസ് സെമിയില്‍ കടക്കും. ഇന്ത്യയ്ക്കും ഇംഗ്്‌ളണ്ടിനും പോയിന്റ് തുല്യമാണെങ്കിലും റണ്‍റേറ്റില്‍ അവര്‍ മുന്നിലാണ്. ബംഗ്‌ളാദേശിനെതിരേ അവര്‍ക്കും ജയം അനിവാര്യമാണ്. അതേസമയം അട്ടിമറി വീരന്മാരായ ബംഗ്്‌ളാദേശിനോട് ഇംഗ്‌ളണ്ട് തോറ്റാല്‍ ഇന്ത്യയ്ക്കും വെസ്റ്റിന്‍ഡീസിനും ഗുണമായി മാറും.