ഇന്ന് പുതുമോടിക്കാരുടെ ബലപരീക്ഷണം ; ഇന്ത്യന്‍ ടീമിലെ മിത്രങ്ങള്‍ ശത്രുക്കളാകും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് പുതുമോടിക്കാരുടെ ബലപരീക്ഷണം നടക്കും. ഐപിഎല്ലിലേക്ക് ഈ സീസണില്‍ എത്തിയ ലക്‌നൗ സൂപ്പര്‍ജയന്റ്‌സും ഗുജറാത്ത് ടൈറ്റന്‍സും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഇന്ത്യന്‍ ടീമിലെ മിത്രങ്ങള്‍ ശത്രുക്കളായി കളിക്കുന്നതും കാണാം. ഇന്ത്യന്‍ ടീമിലെ ഓപ്പണറും ഉപനായകനുമായ കെ.എല്‍. രാഹുലും ഇന്ത്യന്‍ ടീമിലെ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുമാണ് ഇരു ടീമുകളെയും ഈ മത്സരത്തില്‍ നയിക്കുന്നത്.

നായകനായി മുമ്പ് പരിചയമുള്ള കെ.എല്‍. രാഹുലിന് ആദ്യമത്സരത്തില്‍ ജേസണ്‍ ഹോള്‍ഡര്‍, മാര്‍കസ് സ്റ്റോയിനിസ്, ക്വിന്റണ്‍ ഡി കോക്ക് എന്നിവരുടെ സേവനം കിട്ടില്ല. ഡി കോക്കിന്റെ ക്വാറന്റൈന്‍ പൂര്‍ത്തിയാകാത്തതും ഹോള്‍ഡറും സ്റ്റോയിനിസും ദേശീയ ടീമിനൊപ്പം നാട്ടിലായതുമാണ് പ്രശ്‌നം. എന്നാല്‍ ദുഷ്മന്ത ചമീര, എവിന്‍ ലൂയിസ്, ആന്‍ഡ്രൂ ടൈ എന്നിവര്‍ക്ക് അവസരം കിട്ടിയേക്കും. മനീഷ് പാണ്ഡെ, ദീപക് ഹൂഡ, ക്രൂനാല്‍ പാണ്ഡ്യ എന്നിവര്‍ ഉള്‍പ്പെടുന്ന മധ്യനിരയും ശക്തമാണ്. സ്പിന്‍ ഡിപാര്‍ട്ട്മെന്റില്‍ രവി ബിഷ്ണോയിയുടെ സേവനം നിര്‍ണയാകമാവും.

ഹാര്‍ദിക് പാണ്ഡ്യയ്ക്ക്് എല്ലാതാരങ്ങളേയും കിട്ടും. അവര്‍ അവസരത്തിനൊത്ത് ഉയരണമെന്നു മാത്രം. റാഷിദ് ഖാനാണ് ശ്രദ്ധിക്കേണ്ട താരം. പേസ് ബൗളിംഗ് വകുപ്പില്‍ മുഹമ്മദ് ഷമിയും ലോക്കി ഫെര്‍ഗൂസണമുണ്ട്. ഇവര്‍ക്കൊപ്പം വരുണ്‍ ആരോണും വന്നേക്കും. ശുഭ്മാന്‍ ഗില്ലിനൊപ്പം അഫ്ഗാന്‍ താരം റഹ്‌മത്തുള്ള ഗുര്‍ബാസ് ഓപ്പണ്‍ ചെയ്തേക്കും. വിജയ് ശങ്കര്‍, രാഹുല്‍ തെവാട്ടിയ എന്നിവര്‍ക്കും ആദ്യ മത്സരത്തില്‍ തന്നെ അവസരം കിട്ടിയേക്കും.

Read more

പഞ്ചാബ് കിംഗ്സിന്റെ നായകസ്ഥാനം ഒഴിവാക്കിയാണ് രാഹുല്‍ ലഖ്നൗവിലെത്തിയത്. മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍റൗണ്ടര്‍ ആയിരുന്നു ഹര്‍ദിക് പാണ്ഡ്യ. ഇതുവരെ ഒരു ടീമിനെയും മുമ്പ് നയിച്ചു പരിചയമില്ലാത്ത ഹര്‍ദികിനെ ഗുജറാത്ത് ആദ്യം തന്നെ നായകനായി ടീമില്‍ എടുക്കുകയായിരുന്നു.