ആ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഏറ്റവും വലിയ അപകടകാരികള്‍ ; കളിക്ക് മുമ്പ് ടീമിന് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയന്‍ താരം

വനിതാ ലോകകപ്പില്‍ ഇന്ത്യ കരുത്തരായ ഓസ്‌ട്രേലിയയെ നേരിടുന്നതിന് മുമ്പ് കര്‍ശനമായ മുന്നറിയിപ്പുമായി ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍. ഇന്ത്യന്‍ താരങ്ങളായ ഹര്‍മ്മപ്രീത് കൗറും സ്മൃതി മന്ദനയും ഈ ടൂര്‍ണമെന്റിലെ തന്നെ അപകടകാരികളാണെന്ന് ടീമിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് എല്ലിസ് പെറിയാണ്. മൂന്ന് ദിവസം കഴിയുമ്പോള്‍ ഇന്ത്യ ഓസ്‌ട്രേലിയയെ ലോകകപ്പില്‍ നേരിടുന്നുണ്ട്. ഓക്‌ലന്റിലെ ഏദന്‍ പാര്‍ക്കിലാണ് ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടുന്നത്.

ബുധനാഴ്ച ഇംഗ്‌ളണ്ടിനെ മൗണ്ട് മൗന്‍ഗനുവിലെ ബേ ഓവലില്‍ ഇന്ത്യ നേരിടുന്നുണ്ട്. ലോകകപ്പിലെ കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ കരുത്തരായ വെസ്റ്റിന്‍ഡീസിനെ പരാജയപ്പെടുത്തിയിരുന്നു. ഈ മത്സരത്തില്‍ മന്ദനയും കൗറും ചേര്‍ന്ന് 184 റണ്‍സിന്റെ റെ്േക്കാഡ് കൂട്ടുകെട്ട് ഉണ്ടാക്കുകയും ചെയ്തിരുന്നു. 78 ന് മൂന്ന എന്ന നിലയില്‍ ഒന്നിച്ച ഇരുവരും ഇന്ത്യന്‍ സ്‌കോര്‍ 43 ാം ഓവറില്‍ 262 ല്‍ എത്തിച്ച ശേഷമാണ് പിരിഞ്ഞത്. മന്ദന 123 റണ്‍സ് നേടി. 13 ബൗണ്ടറികളും രണ്ടു സിക്‌സറും പറത്തി.

പിന്നീട് ബാറ്റിംഗിന്റെ ചുമതല ഏറ്റെടുത്ത ഹര്‍മ്മന്‍പ്രീത് കൗര്‍ ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തുകയും ചെയ്തു. 10 ബൗണ്ടറികളും രണ്ടു സിക്‌സറും പറത്തി ഹര്‍മ്മന്‍പ്രീത് കൗറും സെഞ്ച്വറി നേടിയിരുന്നു. ഈ മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌ക്കാരം ഇരുവരും പങ്കുവെയ്ക്കുകയൂം ചെയ്തു. ഏതു വെല്ലുവിളികളെയും നേരിടാന്‍ കെല്‍പ്പുള്ളവരാണ് ഇരുവരുമെന്നാണ് പെറി പറയുന്നത്. ഇരുവരും ഇനി വരുന്ന മത്സരത്തില്‍ തങ്ങള്‍ക്ക് വലിയ തലവേദനയായിരിക്കുമെന്നും താരം പറഞ്ഞു.