'ഷമിയുടെ ഈ പ്രകടനം ക്രിക്കറ്റ് പ്രേമികള്‍ തലമുറകളോളം നെഞ്ചിലേറ്റും'; പ്രശംസിച്ച് പ്രധാനമന്ത്രി

ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനെതിരെ മിന്നും പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ബോളര്‍ മുഹമ്മദ് ഷമിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രശംസ. വ്യക്തിഗത പ്രകടനങ്ങള്‍ കൊണ്ട് കൂടി മികച്ച കളിയായിരുന്നു വാങ്കഡെയിലേതെന്ന് കുറിച്ച പ്രധാനമന്ത്രി ഇന്ത്യന്‍ വിജയത്തിന്റെ നെടുംതൂണായി മാറിയ മുഹമ്മദ് ഷമിയെ പേരെടുത്ത് പ്രശംസിച്ചു. കിവീസിനെതിരെയും ഈ ലോകകപ്പിലും ഷമി കാഴ്ചവച്ച പ്രകടനം ക്രിക്കറ്റ് പ്രേമികള്‍ തലമുറകളോളം ഓര്‍ത്തുവയ്ക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.

ഇന്നത്തെ സെമി ഫൈനലില്‍ വ്യക്തിഗത പ്രകടനങ്ങള്‍ കൊണ്ട് കൂടി മികച്ചതായിരുന്നു. ഈ ഗെയിമിലും ലോകകപ്പിലും മുഹമ്മദ് ഷമി നടത്തിയ ബോളിംഗ് പ്രകടനം ക്രിക്കറ്റ് പ്രേമികള്‍ തലമുറകളോളം നെഞ്ചിലേറ്റും. ഷമി നന്നായി കളിച്ചു- മോദി എക്‌സില്‍ കുറിച്ചു.

ന്യൂസിലന്‍ഡിനെതിരെ 9.5 ഓവര്‍ എറിഞ്ഞ ഷമി 57 റണ്‍സ് മാത്രം വഴങ്ങി 7 വിക്കറ്റാണ് വീഴ്ത്തത്. ലോകകപ്പില്‍ ഒരിന്ത്യക്കാരന്റെ ഏറ്റവും മികച്ച ബോളിംഗ് പ്രകടനമാണ് ഷമിയുടേത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ചു വിക്കറ്റ് നേടി താരവും ഷമിയാണ്. നാലു തവണയാണ് ഷമി അഞ്ച് വിക്കറ്റ് നേടിയത്.

സെമിയില്‍ ന്യൂസിലന്‍ഡിനെ 70 റണ്‍സിന് തകര്‍ത്തതോടെ ഇന്ത്യ ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു. ഇന്ത്യ മുന്നോട്ടുവെച്ച 398 റണ്‍സിലേക്ക് ബാറ്റ് വീശിയ കിവീസ് 48.5 ഓവറില്‍ 327 റണ്‍സിന് അവസാനിച്ചു. 12 വര്‍ഷത്തിന് ശേഷമാണ് ഏകദിന ലോകകപ്പില്‍ ഇന്ത്യ ഫൈനലിലെത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.