നാട്ടില്‍ ഏതെങ്കിലുമൊരു ടീം ഇന്ത്യയെ വെല്ലുവിളിക്കുന്നത് ഇതാദ്യം, പ്ലാന്‍ ബി എവിടെ?; വിമര്‍ശിച്ച് മുന്‍ താരം

ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടീം മുന്‍തൂക്കം കൈവിട്ട ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് മുന്‍ താരം പ്രഗ്യാന്‍ ഓജ. നാട്ടില്‍ ഏതെങ്കിലുമൊരു ടീം ഇന്ത്യയെ വെല്ലുവിളിക്കുന്നത് ഇതാദ്യമാണെന്നും പ്ലാന്‍ ബി ഇല്ലാത്തതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായ ആയതെന്നും ഓജ പറഞ്ഞു.

190 റണ്‍സിന്റെ ഒന്നാമിന്നിംഗ്സ് ലീഡ് വഴങ്ങിയ ശേഷം രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനു ഇറങ്ങിയ ഇംഗ്ലണ്ട് ഇപ്പോള്‍ 126 റണ്‍സിനു മുന്നിലെത്തിയിരിക്കുകയാണ്. ഓലി പോപ്പിന്റെ സെഞ്ച്വറിയാണ് മല്‍സരത്തില്‍ മുന്നിലെത്താന്‍ സന്ദര്‍ശകരെ സഹായിച്ചത്. മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ പോപ്പ് മൂന്നാംദിനത്തിലെ കളി അവസാനിക്കുമ്പോള്‍ 148 റണ്‍സുമായി ക്രീസിലുണ്ട്.

നാട്ടില്‍ ഇതാദ്യമായിട്ടാണ് ഏതെങ്കിലുമൊരു ടീം ഇന്ത്യയെ വെല്ലുവിളിക്കുന്നത്. മുമ്പ് മറ്റേതെങ്കിലും ടീം ഇതു ചെയ്തതായി എനിക്കു തോന്നുന്നില്ല. അതുകൊണ്ടു തന്നെ നിങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട ശരീരഭാഷ പുറത്തെടുക്കുക്കണം.

വളരെ ചൂടേറിയ, അതോടൊപ്പം കടുപ്പമേറിയ ദിവസമായിരുന്നു മൂന്നാംദിനമെന്നു ഞാന്‍ കരുതുന്നു. പക്ഷെ വിക്കറ്റ് വീഴുന്നതിനു വേണ്ടിയോ, സാഹചര്യം മാറുന്നതിനു വേണ്ടിയോയാണ് എല്ലാവരും കാത്തിരുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ അതു അങ്ങനെ സംഭവിക്കില്ല. ഓലി പോപ്പെന്ന വലിയൊരു ഉദാഹരണം നിങ്ങള്‍ക്കു മുന്നിലുണ്ട്. അദ്ദേഹം അത്തരമൊരു സാഹചര്യം കളിയില്‍ സൃഷ്ടിച്ചെടുത്തു, ആ പ്രചോദനമാണ് നിങ്ങള്‍ക്കു ആവശ്യം.

പക്ഷെ ഒരു പ്ലാന്‍ ബി ഇല്ലായിരുന്നുവെന്നതാണ് ഇന്ത്യയുടെ പ്രശ്നം. ഓലി പോപ്പ് റിവേഴ്സ് സ്വീപ്പുകളും സ്വീപ്പ് ഷോട്ടുകളും പരീക്ഷിച്ചത് കാണുമ്പോള്‍ ഇന്ത്യക്കു തീര്‍ച്ചയായും ഒരു പ്ലാന്‍ ബി ആവശ്യമായിരുന്നുവെന്നു ഞാന്‍ കരുതുന്നു. ബോളര്‍ ഗെയിം നിയന്ത്രിക്കണമായിരുന്നു- ഓജ വിലയിരുത്തി.