ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്ന പ്രതിസന്ധി ഇതാണ്; തുറന്ന് പറഞ്ഞ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനായ ഫഫ് ഡുപ്ലെസിസ്

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര 26ന് ആരംഭിക്കുമ്പോള്‍ വലിയ പ്രതിസന്ധിയാണ് ഇന്ത്യന്‍ താരങ്ങളെ കാത്തിരിക്കുന്നത്. ടെസ്റ്റ് പരമ്പര നേടുകയെന്നത് ഇന്ത്യന്‍ ടീമിന് അനായാസമാകില്ല. പ്രകടനത്തില്‍ ഇന്ത്യന്‍ ടീം മികവുറ്റതാണെങ്കിലും ദക്ഷിണാഫ്രിക്കയില്‍ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നത് നിസംശയം പറയാം.

ബാറ്റിങ് നിരയുടെ പ്രകടനമാവും ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഇന്ത്യയ്ക്ക് പ്രധാന വെല്ലുവിളി ഉയര്‍ത്തുക. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയ്ക്ക് അടിപതറുമെന്ന് ഉറപ്പിച്ച് പറയുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനായ ഫഫ് ഡുപ്ലെസിസ്. ദക്ഷിണാഫ്രിക്കന്‍ പിച്ച് ഇന്ത്യയ്ക്ക് പ്രതികൂലാവസ്ഥ സൃഷ്ടിക്കുമെന്നാണ് ഡുപ്ലെസിസ് മുന്നറിയിപ്പ് നല്‍കുന്നത്.

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയുടെ വില്ലനാവുന്നത് ബൗണ്‍സാണ്. എക്സ്ട്രാ ബൗണ്‍സ് നിറഞ്ഞ പിച്ചാണ് ഇവിടുത്തേത്. ഇന്ത്യയിലെ പരിചിതമായ സാഹചര്യത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായതാണ് ഇവിടെയുള്ളത്. അതിവേഗ ബൗണ്‍സുകളെ നേരിട്ട് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് സ്വാഭാവികമായ അനുഭവസമ്പത്തുണ്ട്. എന്നാല്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് ഇത് എളുപ്പമല്ലെന്നും ഡുപ്ലെസിസ് പറയുന്നു.

2018ലെ പരമ്പരയില്‍ മികച്ച ബാറ്റിങ് പ്രകടനം ഇന്ത്യ കാഴ്ചവെച്ചത് താന്‍ ഓര്‍മിക്കുന്നു. ഇന്ത്യന്‍ താരങ്ങള്‍ ക്ഷമകാട്ടുകയും പിച്ചിന്റെ സാഹചര്യത്തെ ബഹുമാനിക്കുകയും ചെയ്യണം. ഷോര്‍ട്ട് ബോളുകളെ പ്രതീക്ഷിച്ച് ബാറ്റു ചെയ്യുകയും മോശം പന്തുകളെ ഒഴിവാക്കുകയും ചെയ്യാന്‍ തയ്യാറാവണമെന്നും മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്കയില്‍ പിടിച്ച് നില്‍ക്കാനായാലും ഇന്ത്യന്‍ ടീമിന് അത് വലിയ നേട്ടമാകും. രോഹിത് ശര്‍മക്കൊപ്പം യശ്വസി ജയ്സ്വാളാവും ഓപ്പണറായി എത്തുക. ശുബ്മാന്‍ ഗില്‍ പുജാരയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ കളിക്കും.