ഇത് എന്റെ സ്റ്റേഡിയമാണ്, ഇവിടെ റൺ നേടാതിരിക്കാൻ എനിക്ക് സാധിക്കില്ല; രോഹിത്തിനെയും കോഹ്‍ലിയെയും ഭയക്കുന്ന ഓസ്‌ട്രേലിയയെ വിറപ്പിക്കുന്ന കണക്കുമായി യുവതാരം; ആരാധകർ ആവേശത്തിൽ

ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പ് 2023 ഫൈനലിൽ ഇന്ത്യയും ഓസ്‌ട്രേലിയയും പരസ്പരം ഏറ്റുമുട്ടും. വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഓസീസിനെതിരായ നാളെ ഫൈനലിൽ തിളങ്ങുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. എന്നാൽ ഫൈനൽ നടക്കുന്നത് ഗുജറാത്തിലെ സ്റ്റേഡിയത്തിൽ ആയതിനാൽ തന്നെ നാളത്തെ ഫൈനലിലെ താരം ഗിൽ ആയിരിക്കുമെന്ന് ആരാധകർക്കരുതുന്നു.

നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 24-കാരൻ അസാധാരണമായ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റ്, ടി20 മത്സരങ്ങളിൽ നിന്ന് 73.00 ശരാശരിയിൽ നാല് സെഞ്ച്വറികൾ അടിച്ച് ഗിൽ 949 റൺസ് നേടിയിട്ടുണ്ട്. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി കളിക്കുന്ന ഗിൽ 7 ഇന്നിംഗ്‌സുകളിൽ നിന്ന് 67.33 ശരാശരിയിൽ 404 റൺസ് നേടിയിട്ടുണ്ട്. മുംബൈ ഇന്ത്യൻസിനെതിരെ 60 പന്തിൽ 129 റൺസും ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ 51 പന്തിൽ പുറത്താകാതെ 94 റൺസും ഉൾപ്പെടെ മൂന്ന് അർധസെഞ്ചുറികളും രണ്ട് സെഞ്ച്വറിയും വേദിയിൽ അദ്ദേഹം നേടിയിട്ടുണ്ട്.

മോദി സ്റ്റേഡിയത്തിലെ ഗില്ലിന്റെ മികവ് ഐപിഎല്ലിൽ മാത്രം ഒതുങ്ങുന്നില്ല. ന്യൂസിലൻഡിനെതിരെ 59 പന്തിൽ പുറത്താകാതെ 126 റൺസ് അടിച്ചപ്പോൾ ഈ വർഷമാദ്യം ഈ ഗ്രൗണ്ടിൽ അദ്ദേഹം തന്റെ കന്നി ടി20 സെഞ്ച്വറി നേടി. 2023 മാർച്ചിൽ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 128 റൺസ് നേടിയിരുന്നു. അഹമ്മദാബാദ് സ്റ്റേഡിയത്തിൽ ഏത് ഫോർമാറ്റിനോടും ഏത് സാഹചര്യത്തോടും പൊരുത്തപ്പെടാൻ തനിക്ക് കഴിയുമെന്ന് ഗിൽ തെളിയിച്ചിട്ടുണ്ട്, കൂടാതെ ഏറ്റവും പ്രധാനപ്പെട്ട സമയത്ത് വലിയ റൺസ് നേടാനുള്ള കഴിവും ഗിൽ ഉണ്ട്.

ലോകകപ്പിലും മികച്ച ഫോമിലാണ് യുവ സെൻസേഷൻ. ഡെങ്കിപ്പനി ബാധിച്ച് രണ്ട് മത്സരങ്ങൾ നഷ്‌ടമായെങ്കിലും എട്ട് ഇന്നിംഗ്‌സുകളിൽ നിന്ന് 49.42 ശരാശരിയിൽ നാല് അർധസെഞ്ചുറികൾ ഉൾപ്പെടെ 346 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. ന്യൂസിലൻഡിനെതിരായ നിർണായക സെമിഫൈനലിൽ പുറത്താകാതെ 80 റൺസ് നേടിയ ഗിൽ തിളങ്ങിയിരുന്നു.

രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും ഭീക്ഷണി ആയിരിക്കും ഓസ്ട്രേലിയ കൂടുതലായി ഭയപെടുന്നത്. പ്രിയ വേദിയിൽ ഗിൽ തിളങ്ങട്ടെ എന്നാണ് ആരാധകരുടെ ആഗ്രഹം.