ആ ഒരു കാരണം കൊണ്ടാണ് അവര്‍ കോഹ്‌ലിയെ പുറത്താക്കാത്തത്; തുറന്നടിച്ച് ഓജ

മോശം ഫോമിനാല്‍ വലയുന്ന് വിരാട് കോഹ്‌ലിയെ ഒരു ഇടവേള എന്നോണം ടീമില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്. എന്നാല്‍ നായകന്‍ രോഹിത് ശര്‍മ്മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും കോഹ്‌ലിയെ പൂര്‍ണമായി പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരണത്തില്‍ ഇരുവരും കോഹ്‌ലിയെ കൈവിടാതെ ചേര്‍ത്തു നിര്‍ത്തുന്നതിന്റെ കാരണം വിലയിരുത്തിയിരിക്കുകയാണ് മുന്‍ താരം പ്രഗ്യാന്‍ ഓജ.

‘വിരാട് കോഹ്‌ലിയെക്കുറിച്ച് നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ അദ്ദേഹം ഇതുവരെ ബാറ്റിംഗില്‍ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് നിങ്ങള്‍ മനസിലാക്കണം. അവയൊന്നും നോര്‍മല്‍ ആയവയല്ല. 10 വര്‍ഷം കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 70 സെഞ്ച്വറികള്‍ അടിച്ചെടുക്കുകയെന്നത് അതിശയിപ്പിക്കുന്ന നേട്ടം തന്നെയാണ്.’

‘ഇങ്ങനെയൊരു പ്രകടനം നടത്തിയ വേറെ താരങ്ങള്‍ ആരൊക്കെയാണ്? ഒരുപാട് പേരില്ല. ഈ കാരണം കൊണ്ടു തന്നെയാണ് രോഹിത് ശര്‍മയും രാഹുല്‍ ഭായിയും ഇപ്പോഴും കോഹ്‌ലിയെ പിന്തുണയ്ക്കുന്നത്. മികച്ച ഒരു ഇന്നിംഗ്സ് കോഹ്‌ലിക്കു കളിക്കാനായാല്‍ എല്ലാം മാറിമറിയുമെന്നു രാഹുല്‍ ഭായിക്കും രോഹിത്തിനുമറിയാം.’

‘അതു സംഭവിച്ചാല്‍ പെട്ടെന്നു നിങ്ങള്‍ക്കു പഴയ കോഹ്‌ലിയെയും കാണാന്‍ സാധിക്കും. അങ്ങനെയൊരു കോഹ്‌ലിയുള്‍പ്പെട്ട ടീമിനെയും കൊണ്ട് ഇന്ത്യ ടി20 ലോക കപ്പിലോ, ഏകദിന ലോക കപ്പിലോ കളിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ വിക്കറ്റിനായി ഏതു ടീമും എന്ത് അടവും പയറ്റുകയും ചെയ്യും. പഴയ കോഹ്‌ലിയുടെ തിരിച്ചുവരവ് എപ്പോള്‍ വേണമെങ്കിലും സംഭവിക്കും’ പ്രഗാന്‍ ഓജ പറഞ്ഞു.