ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ ബാറ്റർമാരായ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും 2027-ലെ ഐസിസി ഏകദിന ലോകകപ്പിൽ കളിക്കുമോ എന്ന കാര്യത്തിൽ കായിക ലോകത്ത് വലിയ ചർച്ചകൾ നടക്കുകയാണ്. എന്നാൽ, ഇരുവരും അടുത്ത ലോകകപ്പിൽ തീർച്ചയായും ഇന്ത്യൻ ജേഴ്സിയിൽ ഉണ്ടാകുമെന്ന ഉറച്ച പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. വരാനിരിക്കുന്ന ജൂലൈയിലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായാണ് കൈഫ് തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചത്.
സമീപകാലത്ത് ഐപിഎല്ലിനിടെ ഇരുവർക്കും പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. വിരാട് കോഹ്‌ലിക്ക് ഹാംസ്ട്രിങ് പരുക്ക് കാരണം അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പര നഷ്ടമായിരുന്നു. എന്നാൽ ഇതൊന്നും അവരുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് തടസ്സമാകില്ലെന്ന് കൈഫ് വിശ്വസിക്കുന്നു.
നിലവിൽ 39 വയസ്സായ രോഹിത് ശർമ്മയെക്കുറിച്ച് കൈഫ് പ്രത്യേകമായി പരാമർശിച്ചു. “വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും കാര്യത്തിൽ ഞാൻ ഗ്യാരണ്ടി നൽകാം. രോഹിത് ഇപ്പോൾ തന്റെ ഫിറ്റ്‌നസിൽ വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. സ്വയം കഠിനാധ്വാനം ചെയ്ത് ഫിറ്റ്നസ് നിലനിർത്തി അവൻ അടുത്ത ലോകകപ്പ് കളിക്കുക തന്നെ ചെയ്യും. പരുക്കുകൾ യുവതാരങ്ങൾക്ക് പോലും ഉണ്ടാകാറുള്ളതാണ്. രോഹിതിന് ക്രിക്കറ്റിനോടുള്ള ആ അഭിനിവേശം അവന്റെ ബാറ്റിങ്ങിൽ വ്യക്തമാണ്. ക്യാപ്റ്റൻസി ഒഴിഞ്ഞതിന് ശേഷം ഒരു ബാറ്റർ എന്ന നിലയിൽ അവന്റെ സമീപനത്തിൽ മാറ്റം വന്നിട്ടുണ്ട്. ഇപ്പോൾ എല്ലാ പന്തിലും കയറി അടിക്കാൻ അവൻ മുതിരുന്നില്ല.”
Read more
2027 ലോകകപ്പിലെ ഇന്ത്യൻ ടീം ഏറെക്കുറെ 2023 ലോകകപ്പ് കളിച്ച അതേ ടീം തന്നെയായിരിക്കുമെന്നും കൈഫ് നിരീക്ഷിച്ചു. ബുംറ, കോഹ്‌ലി, ഗിൽ, അയ്യർ, രാഹുൽ, കുൽദീപ്, ഹാർദിക് എന്നിവരടങ്ങുന്ന ഈ വമ്പൻ നിരയുള്ളതിനാൽ ഇന്ത്യ തന്നെയായിരിക്കും അടുത്ത ലോകകപ്പിലും പ്രിയപ്പെട്ടവരെന്നും കൈഫ് കൂട്ടിച്ചേർത്തു.







