ബോൾ ഔട്ടിന് ഞങ്ങൾ ജയിച്ചതിന് പിന്നിൽ ഇങ്ങനെ ഒരു കഥ കൂടിയുണ്ട്, എല്ലാം നോട്ട് ചെയ്ത്‌ അയാൾ നിന്നു ; വെളിപ്പെടുത്തി ആർ.പി സിംഗ്

2007 ടി20 ലോകകപ്പ് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം കൊണ്ടുവന്ന ടൂർണമെന്റ് ആയിരുന്നു. ടൂർണമെന്റിന്റെ ആദ്യാവസാനം മികച്ച പ്രകടനം നടത്തിയാണ് ഇന്ത്യ വിജയം കൈവരിച്ചത്. ആ ലോകകപ്പിലെ ഏറ്റവും മനോഹരമായ ഓർമകളിൽ ഒന്നായിരുന്നു പാകിസ്താനെതിരെ ഇന്ത്യ ബോൾ ഔട്ടിലൂടെ ജയിച്ച മൽസരം. മത്സരം സമനിലയിൽ അവസാനിച്ചാൽ ഇന്ന് സൂപ്പർ ഓവർ പോലെ ആ കാലത്ത് കൊണ്ടുവന്ന് പെട്ടെന്ന് തന്നെ ഉപേക്ഷിച്ച ഒരു രീതി ആയിരുന്നു ഈ ബോൾ ഔട്ട്.

ഇന്ത്യ പാകിസ്ഥാൻ ഗ്രൂപ് സ്റ്റേജ് മത്സരം ഇന്ത്യയെ സംബന്ധിച്ച് അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ ജയം കൂടിയേ തീരു എന്ന അവസ്ഥയിൽ നിൽക്കെയാണ് മത്സരം സമനിലയിൽ അവസാനിച്ചതും ബോള് ഔട്ടിൽ ജയിച്ചതും. ഇന്ത്യക്കായി ബോൾ ഔട്ടിൽ സ്റ്റമ്പിന് നേരെ പന്തെറിയാൻ വന്നത് സെവാഗ്, ഹർഭജൻ, റോബിൻ ഉത്തപ്പ എന്നിവർ ആയിരുന്നു. ഇതിൽ ഹർഭജൻ ഒഴികെ ഉള്ള രണ്ടുപേരും പന്തെറിയാൻ എത്തിയപ്പോൾ ഇന്ത്യൻ ആരാധകർ ഭയന്നിരുന്നു. ഈ തന്ത്രത്തെക്കുറിച്ചും എന്തിനാണ് സെവാഗ് ആദ്യ ഓവർ എറിഞ്ഞത് എന്നും ഉള്ള കാരണം വിശദീകരിക്കുകയാണ് മുൻ താരം ആർ.പി. സിങ്

ഉമർ ഗുൽ, സൊഹൈൽ തൻവീർ, യാസിർ അറാഫത്ത്, ഷാഹിദ് അഫ്രീദി, മുഹമ്മദ് ആസിഫ് എന്നിവരെ പാകിസ്ഥാൻ നോമിനേറ്റ് ചെയ്തപ്പോൾ ഇന്ത്യ ശ്രീശാന്ത്, ഹർഭജൻ സിംഗ്, വീരേന്ദർ സെവാഗ്, ഇർഫാൻ പത്താൻ, റോബിൻ ഉത്തപ്പ എന്നിവരെ നിരത്തി.

ജിയോ ടിവിയിലെ ഒരു ചർച്ചയ്ക്കിടെ, ക്യാപ്റ്റൻ എംഎസ് ധോണിയും ഹെഡ് കോച്ച് ലാൽചന്ദ് രാജ്പുതും പരിശീലനത്തിന് ശേഷം ഓരോ കളിക്കാരനെയും ആറ് പന്തുകൾ ബൗൾ ചെയ്യാൻ നിർബന്ധിക്കുന്നതായി ആർപി സിംഗ് വെളിപ്പെടുത്തി.

“ഞങ്ങൾ അത് (പാകിസ്ഥാൻ മത്സരത്തിന് മുമ്പ്) കാര്യമായി ശ്രദ്ധിച്ചിരുന്നില്ല,” അദ്ദേഹം പറഞ്ഞു. “എന്നാൽ എല്ലാ പരിശീലന സെഷനുകൾക്കു ശേഷവും, ലാൽചന്ദ് രാജ്പൂത്തും എംഎസ് ധോണിയും സ്റ്റമ്പിൽ ആറ് പന്തുകൾ എറിയാൻ എല്ലാവർക്കും പന്തുകൾ നൽകാറുണ്ടായിരുന്നു.” ആരാണ് ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയത് എന്ന് രാജ്പൂതും ധോണിയും ശ്രദ്ധിക്കാറുണ്ടായിരുന്നു. വീരേന്ദർ സെവാഗ് എല്ലാ പന്തും തന്നെ ലക്ഷ്യത്തിൽ എത്തിച്ചിരുന്നു. അതുകൊണ്ടാണ് ആദ്യ പന്ത് അദ്ദേഹത്തിന് നൽകിയത്. തുടക്കം മുതൽ തന്നെ ഞങ്ങൾക്ക് സമ്മർദ്ദം സൃഷ്ടിക്കേണ്ടി വന്നു.

സെവാഗ്, ഹർഭജൻ, ഉത്തപ്പ എന്നിവർ ടീമിനായി വിജയകരമായ ശ്രമങ്ങൾ നടത്തി, മൂന്ന് തവണയും പാകിസ്ഥാൻ ബൗളർമാർ സ്റ്റംപിൽ തട്ടി വീഴ്ത്താനായില്ല. തൽഫലമായി, ഇന്ത്യ ആവേശകരമായ മത്സരം സ്വന്തമാക്കി.