യുവതാരങ്ങള്‍ അടിച്ചുതകര്‍ത്തു ; ശ്രീലങ്കയ്‌ക്ക്‌ എതിരേ ഇന്ത്യയ്‌ക്ക്‌ കൂറ്റന്‍ വിജയത്തോടെ തുടക്കം

വെസ്‌റ്റിന്‍ഡീസിനെതിരേ നിര്‍ത്തിയിടത്തു നിന്നും ഇന്ത്യ തുടങ്ങി. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്‌ക്ക്‌ തകര്‍പ്പന്‍ ജയം. കൗമാരതാരം ഇഷാന്‍ കിഷനും യുവതാരം ശ്രേയസ്‌ അയ്യരും അര്‍ദ്ധശകം കുറിക്കുകയും നായകന്‍ രോഹിത്‌ ശര്‍മ്മ ട്വന്റി20 റണ്‍സില്‍ ലോകറെക്കോഡ്‌ ഇടുകയും ചെയ്‌ത മത്സരത്തില്‍ 62 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ രണ്ടു വിക്കറ്റ്‌ നഷ്ടത്തില്‍ കുറിച്ചത്‌്‌ 199 റണ്‍സ്‌. ശ്രീലങ്കയുടെ മറുപടി 137 റണ്‍സില്‍ അവസാനിച്ചു.

ടോസ്‌ നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന്‌ അയയ്‌ക്കുകയായിരുന്നു. ഓപ്പണര്‍ ഇഷാന്‍ കിഷനും നായകന്‍ രോഹിത്‌ ശര്‍മ്മയും ഇന്ത്യയ്‌ക്ക്‌ മികച്ച തുടക്കമാണ്‌ നല്‍കിയത്‌. രോഹിത്‌ ശര്‍മ്മ 44 റണ്‍സിന്‌ പുറത്തായപ്പോള്‍ ഇഷാന്‍ കിഷന്‍ അടിച്ചുകൂട്ടിയത്‌ 89 റണ്‍സായിരുന്നു. പിന്നാലെ വന്ന ശ്രേയസ്‌ അയ്യരും അതേ വേഗത്തില്‍ സ്‌കോറിംഗ്‌ കൊണ്ടുപോയി. 57 റണ്‍സാണ്‌ ശ്രേയസ്‌ അയ്യര്‍ അടിച്ചുകൂട്ടിയത്‌. ഇഷാന്‍ കിഷന്‍ 55 പന്തുകളില്‍ നിന്നുമാണ്‌ 89 റണ്‍സ്‌ നേടിയത്‌. 10 ബൗണ്ടറികളും മൂന്ന്‌ സിക്‌സും പറത്തി.

പതിയെ തുടങ്ങിയ അയ്യര്‍ ഇഷാന്‍ കിഷന്‍ പുറത്തായ ശേഷം ടോപ്‌ ഗീയറിലേക്ക്‌ മാറിയപ്പോള്‍ അര്‍ദ്ധശതകം അദ്ദേഹത്തില്‍ നിന്നും വന്നു. 28 പന്തുകളില്‍ 57 റണ്‍സാണ്‌ അടിച്ചത്‌. ഗ്രൗണ്ടിന്റെ നാലു ഭാഗത്തേക്കും പന്തുപായിച്ച അയ്യര്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുകളും ശ്രേയ്‌സ്‌ അയ്യര്‍ പറത്തി. രോഹിത്‌ ശര്‍മ്മ 32 പന്തുകളില്‍ 44 റണ്‍സ്‌ എടുത്തു. കുമാരയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമാണ്‌ ഈ മത്സരത്തില്‍ രോഹിത്‌ പറത്തിയത്‌.

വിക്കറ്റ്‌്‌ നഷ്ടത്തോടെയാണ്‌ ശ്രീലങ്ക തുടങ്ങിയത്‌. ഭുവനേശ്വര്‍ കുമാറിന്റെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ്‌്‌ വീണു. ഗോള്‍ഡന്‍ ഡക്കായത്‌ ശ്രീലങ്കന്‍ ഓപ്പണര്‍ നിസ്സാങ്കയായിരുന്നു. ശ്രീലങ്കയുടെ ഓപ്പണറെ ആദ്യ പന്തില്‍ തന്നെ ഭുവനേശ്വര്‍ കുമാര്‍ ക്ലീന്‍ ബൗള്‍ ചെയ്‌തു. രണ്ടാമത്തെ ഓവറില്‍ മിശ്രയേയും ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കി. വെങ്കിടേഷ്‌ അയ്യര്‍ ക്യാച്ച്‌ പാഴാക്കിയതിന്‌ തൊട്ടടുത്ത പന്തില്‍ മിശ്ര രോഹിത്‌ ശര്‍മ്മയുടെ കയ്യില്‍ എത്തുകയായിരുന്നു. 12 പന്തില്‍ 13 റണ്‍സായിരുന്നു മിശ്രയുടെ സമ്പാദ്യം.

ശ്രീലങ്കന്‍ നിരയില്‍ മികച്ച ബാറ്റിംഗ്‌ നടത്താന്‍ കഴിഞ്ഞത്‌ അസാലങ്കയ്‌ക്ക്‌ മാത്രമായിരുന്നു. ചഹലിന്റെ ആദ്യ ഓവറില്‍ അസാലങ്കയെ പിടിക്കാന്‍ കിട്ടിയ അവസരം ശ്രേയസ്‌ അയ്യര്‍ പാഴാക്കിയിരുന്നു. കിട്ടിയ ലൈഫ്‌ മുതലാക്കിയ അസാലങ്ക അര്‍ദ്ധശതകവും നേടി. 47 പന്തുകളില്‍ 53 റണ്‍സായിരുന്നു അസാലങ്കയുടെ സമ്പാദ്യം. ഇതോടെ മൂന്ന്‌്‌ ടിട്വന്റി മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ന്‌  മുന്നിലായി.