ജീവിതത്തിലെ ഏറ്റവും മോശം ഘട്ടം; ദക്ഷിണാഫ്രിക്കയില്‍ പരാജയപ്പെട്ടതിന് കാരണം ചൂണ്ടിക്കാട്ടി ശ്രേയസ് അയ്യര്‍

ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ അവരുടെ നാട്ടില്‍ നടന്ന ക്രിക്കറ്റ് പരമ്പരയില്‍ നേരിട്ട ബാറ്റിംഗ് പരാജയത്തിന്റ കാരണം വ്യക്തമാക്കി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യര്‍. ദക്ഷിണാഫ്രിക്കയില്‍ തോറ്റത് ശ്രീലങ്കയ്ക്ക് എതിരേ നടന്ന ട്വന്റി20 പരമ്പരയില്‍ തകര്‍ത്തടിച്ചാണ് ശ്രേയസ് കേടുതീര്‍ത്തത്. മൂന്ന് മത്സരങ്ങളില്‍ നിന്നുമായി 200 ലധികം റണ്‍സ് സ്‌കോര്‍ ചെയ്ത താരം ദക്ഷിണാഫ്രിക്കയില്‍ നേരിട്ടത് കരിയറിലെ ഏറ്റവും മോശം ഘട്ടമായിരുന്നെന്നും വയറിന് അസുഖം ബാധിച്ച നിലയിലാണ് മത്സരത്തില്‍ കളിച്ചതെന്നും താരം വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം നടന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ വയറില്‍ അസുഖം ബാധിച്ചിരുന്നു. ഏഴു കിലോ ഭാരമാണ് താരത്തിന് കുറഞ്ഞത്. വയറ്റിലെ അസുഖവുമായി മല്ലടിച്ചായിരുന്നു താരം പരമ്പരയില്‍ കളിച്ചത്. കഴിഞ്ഞ വര്‍ഷം കാണ്‍പൂരിലെ ഗ്രീന്‍പാര്‍ക്ക് സ്‌റ്റേഡിയത്തില്‍ ന്യൂസിലന്റിനെതിരേ ടെസ്റ്റില്‍ സ്വപ്‌നതുല്യമായ അരങ്ങേറ്റമായിരുന്നു ശ്രേയസ് അയ്യര്‍ക്ക്. ് തൊട്ടുപിന്നാലെയായിരുന്നു ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കായി പോയത്. ദക്ഷിണാഫ്രിക്കയില്‍ വെച്ച് താരത്തിന് വയറിന് സുഖമില്ലാതായി. കഴിക്കുന്നത് എല്ലാം അപ്പോള്‍തന്നെ പുറത്തുവന്നു.

അസുഖം താരത്തെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയുള്ള രണ്ടാം ടെസ്റ്റില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കാരണമായി. വെസ്റ്റിന്‍ഡീസിനെതിരേ നടന്ന ഏകദിന പരമ്പരയ്ക്ക് തൊട്ടുമുമ്പ് കോവിഡ് പോസിറ്റീവായ നാലു താരങ്ങളില്‍ ഒരാളായിരുന്നു ശ്രേയസ് അയ്യര്‍. ആദ്യ രണ്ടു മത്സരങ്ങളും താരത്തിന് നഷ്ടമായി. എന്നാല്‍ മൂന്നാമത്തെ മത്സരത്തിനെത്തിയ താരം 80 റണ്‍സ് അടിച്ച് കളിയില്‍ നിര്‍ണ്ണായക പ്രകടനം നടത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ശ്രീലങ്കയുടെ പര്യടനത്തില്‍ താരം അടിച്ചുതകര്‍ത്തത്.