'പോയ് നിന്റെ കെട്ട്യോളോട് ചോദിക്ക്'; മഗ്രാത്തിനെ ബാറ്റു കൊണ്ടും വാക്കു കൊണ്ടും പഞ്ഞിക്കിട്ട വിന്‍ഡീസ് താരം

ഷമീല്‍ സലാഹ്

ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ പേസ് ബൗളറായിരുന്ന ഗ്ലൈന്‍ മഗ്രാത്ത് ഒരിക്കല്‍ ഒരു ടെസ്റ്റ് മത്സരത്തില്‍ വെച്ച് വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിയാതെ പന്തെറിഞ്ഞ് ക്ഷീണിതനായി നില്‍ക്കെ, എതിര്‍പക്ഷ ടീമിലെ ഒരു യുവ ബാറ്റ്‌സ്മാനെ ഒന്ന് ചൊടിപ്പിക്കാന്‍ തീരുമാനിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു: ‘Hey p***y, what does Brian Lara’s d**k taste like?’ .

‘Go and ask your wife’ തിരിച്ച് മഗ്രാത്തിന് നേരെ തന്റെ ശിരസ്സുയര്‍ത്തി ആ യുവതാരത്തില്‍ നിന്നും ഒരു കനത്ത മറുപടിയും.. ഏകദേശം തന്നേക്കാള്‍ 10 വയസ്സിന് ഇളയതും, ഉയരത്തില്‍ ഒരടി കുറവുമുള്ള ആ യുവാവില്‍ നിന്നുമുള്ള മറുപടി കേട്ടപ്പോള്‍ മഗ്രാത്തിനെ അത് വല്ലാതെ ചൊടിപ്പിച്ചു. മാത്രവുമല്ല, മഗ്രാത്തിന്റെ ഭാര്യ ആ സമയം ക്യാന്‍സറുമായി പോരാടുകയുമായിരുന്നൂ.. മഗ്രാത്തില്‍ നിന്നും വീണ്ടും ഒരു മറുപടി: ‘If you f**king mention my wife again, I will rip your f**king throat apart.’

ഇത്തവണ ആ യുവാവ് വാക്കാല്‍ മറുപടി നല്‍കിയില്ല. പക്ഷെ, തന്റെ ബാറ്റ് കൊണ്ട് മറുപടി നല്‍കാന്‍ തീരുമാനിച്ചു. അതെ, മഗ്രാത്ത്, ലീ, ഗില്ലെസ്പി, ബിച്ചല്‍, മാക്ഗില്‍ എന്നിവരടങ്ങുന്ന വിഖ്യാത ഓസ്ട്രേലിയന്‍ ആക്രമണത്തെ അദ്ദേഹം ഇല്ലാതാക്കി. മത്സരത്തില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തുമ്പോള്‍, നാലാം ഇന്നിങ്ങ്‌സിലെ ഏറ്റവും ഉയര്‍ന്ന റണ്‍ ചേസായ 418 റണ്‍സ് തന്റെ ടീം പിന്തുടര്‍ന്ന് നേടുമ്പോള്‍ 137 പന്തില്‍ നിന്നുമുള്ള 105 റണ്‍സിന്റെ തട്ടു തകര്‍പ്പന്‍ ഇന്നിങ്‌സുമായി ആ യുവ ബാറ്റ്‌സ്മാന്‍ മറുപടി കൊടുത്തു.

അത് മറ്റാരുമല്ല, കരീബിയന്‍ ടീമിലെ ഏറ്റവും ടെക്‌നിക്കല്‍ മികവ് പുലര്‍ത്തിയ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ രാംനരേഷ് സര്‍വാന്‍ ആയിരുന്നു ആ യുവ ബാറ്റ്‌സ്മാന്‍….. ഒരു പക്കാ മാച്ച് വിന്നര്‍… എന്നാല്‍ ഒരു വെസ്റ്റിന്‍ഡ്യന്‍ കളിക്കാരനായത് കൊണ്ടൊ എന്തൊ വേണ്ട പോലെ അയാള്‍ ശ്രദ്ധ നേടിയിട്ടില്ല എന്നാണ് തോന്നിയിട്ടുള്ളത്. മിഡില്‍ ഓര്‍ഡറില്‍ തന്റെ പങ്കാളിയായിരുന്ന ശിവ്‌നരെന്‍ ചന്ദര്‍പോളുമൊത്ത്, ടെസ്റ്റ്/ഏകദിന ഭേദമന്യേ അണ്ടര്‍ പ്രഷറില്‍ നിന്നും കരകയറ്റിയ എത്രയോ ഇന്നിങ്ങ്‌സുകള്‍..

2004 ലെ ICC ചാമ്പ്യന്‍ ട്രോഫി വെസ്റ്റ് ഇന്‍ഡീസ് നേടുമ്പോഴൊക്കെ ടൂര്‍ണമെന്റില്‍ അതി നിര്‍ണ്ണായകമായ ഒരു പങ്ക് വഹിച്ച ബാറ്റ്‌സ്മാനാണ് ഇദ്ദേഹം.. അന്താരാഷ്ട്ര കരിയറിന്റെ അവസാന വര്‍ഷങ്ങളില്‍ ബാറ്റിങ്ങില്‍ അത്ര ശോഭിക്കാന്‍ കഴിഞ്ഞില്ല., അതോടൊപ്പം ചില അച്ചടക്ക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടിയും വന്നു. എങ്കിലും കരിയറിന്റെ ആദ്യ 10 വര്‍ഷക്കാലങ്ങള്‍ ഒരു ബാറ്റിങ്ങ് ഹീറോ തന്നെയായിരുന്നു ഇദ്ദേഹം.

സാഹചര്യങ്ങള്‍ക്കനുസരിച്ച് ആക്രമണവും , പ്രതിരോധവും തന്റെ ബാറ്റിങ്ങില്‍ സമന്വയിപ്പിച്ചു. സീം ട്രാക്കും, സ്പിന്‍ ട്രാക്കും അയാള്‍ക്ക് ഒരു പോലെയായി. ഒപ്പം ചില ബാറ്റിങ്ങ് റെക്കോര്‍ഡുകളിലും തന്റെ പേര് അയാള്‍ ചേര്‍ത്ത് വെച്ചു. അയാള്‍ ഒരു ബാറ്റിങ്ങ് ഇതിഹാസം തന്നെയായിരുന്നു..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍