തുറുപ്പുചീട്ട് കളിച്ചേക്കില്ല; ഇംഗ്ലണ്ടിന്റെ നെഞ്ചില്‍ തീ

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് തയാറെടുക്കുന്ന ഇംഗ്ലണ്ടിനെ ഞെട്ടിച്ച് സൂപ്പര്‍ പേസര്‍ ജയിംസ് ആന്‍ഡേഴ്‌സന്റെ പരിക്ക്.  പരിക്കേറ്റ ആന്‍ഡേഴ്‌സണ്‍ നാളെ ആരംഭിക്കുന്ന ലോര്‍ഡ്‌സ് ടെസ്റ്റില്‍ കളിക്കില്ലെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ യുവ പേസര്‍ സാക്വിബ് മുഹമ്മദിനെ ഇംഗ്ലണ്ട് ടീമില്‍ ഉള്‍പ്പപ്പെടുത്തിയിട്ടുണ്ട്. നേരത്ത, ഇംഗ്ലീഷ് പേസ് നിരയിലെ മറ്റൊരു പ്രധാനിയായ സ്റ്റ്യുവര്‍ട്ട് ബ്രോഡിനും പരിക്കേറ്റതായി വാര്‍ത്ത വന്നിരുന്നു.

വാംഅപ്പിനിടെ കാല്‍വഴുതിയാണ് ആന്‍ഡേഴ്‌സന് പരിക്കേറ്റതെന്ന് അറിയുന്നു. ആന്‍ഡേഴ്‌സന്റെ കാല്‍വണ്ണയ്ക്കാണ് പരിക്കേറ്റതെന്നാണ് വിവരം. താരം സ്‌കാനിംഗ് അടക്കമുള്ള  വൈദ്യപരി ശോധനാ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.

ഇന്ത്യയുമായുള്ള പരമ്പര തുടങ്ങുന്നതിന് മുന്‍പ് തന്നെ ജോഫ്ര ആര്‍ച്ചര്‍ക്ക് പരിക്കേറ്റത് ഇംഗ്ലണ്ടിന് തിരിച്ചടിയായിരുന്നു. ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തതും ഇംഗ്ലണ്ടിന്റെ സാധ്യതകളെ പിന്നോട്ടടിച്ചു. ട്രന്റ് ബ്രിഡ്ജില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി അടക്കമുള്ളവരുടെ വിക്കറ്റ് പിഴുത ആന്‍ഡേഴ്‌സണ്‍ കളിച്ചില്ലെങ്കില്‍ അത് ഇംഗ്ലണ്ടിനെ കൂടുതല്‍ പ്രതിസന്ധയിലേക്ക് തള്ളിയിടുമെന്ന് വിലയിരുത്തപ്പെടുന്നു.