'അതിനുള്ള ഉപകരണങ്ങള്‍ അവന്‍റെ കൈയിലുണ്ട്'; താനും ഇത് കടന്നുവന്നവനാണെന്ന് ജയവര്‍ധനെ

വിരാട് കോഹ്ലിക്ക് താന്‍ നേരിടുന്ന നിലവിലെ ദുരവസ്ഥയില്‍ നിന്ന് കരകയറാനുള്ള കഴിവുണ്ടെന്ന് ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ. മോശം അവസ്ഥയിലും താരം എഷ്യാ കപ്പ് ടീമില്‍ ഇടംപിടിച്ചതിന് പിന്നാലെയാണ് ജയവര്‍ധനെയുടെ പ്രതികരണം.

‘വിരാട് ഇപ്പോള്‍ കടന്നുപോകുന്ന അവസ്ഥ ദൗര്‍ഭാഗ്യകരമാണ്. പക്ഷേ അദ്ദേഹം ഒരു മികച്ച കളിക്കാരനാണ്. അതില്‍ നിന്ന് കരകയറാനുള്ള ഉപകരണങ്ങള്‍ വിരാടിന്റെ പക്കലുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. മുമ്പും അദ്ദേഹം അത് ചെയ്തിട്ടുണ്ട്, ഞാനും. അവന്‍ ഇതും കടന്നുവരുമെന്ന് ഉറപ്പാണ്. ക്ലാസ് ശാശ്വതവും ഫോം താല്‍ക്കാലികവുമാണ്’ ജയവര്‍ധനെ പറഞ്ഞു.

അടുത്തിടെ കരീബിയന്‍ പര്യടനം നടത്തിയ ടീമില്‍ കോഹ്‌ലി ഉള്‍പ്പെട്ടിരുന്നില്ല. കൂടാതെ സിംബാബ്‌വെയ്‌ക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയില്‍ നിന്നും താരത്തെ ഒഴിവാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 18 മുതലാണ് സിംബാബ്‌വെയ്‌ക്കെതിരായ പരമ്പര ആരംഭിക്കുന്നത്.

ഇംഗ്ലണ്ട് പര്യടനത്തിലാണ് അവസാനമായി കോഹ്ലിയെ കണ്ടത്. പരമ്പരയില്‍ ആറ് ഇന്നിംഗ്സുകളില്‍ നിന്ന് 76 റണ്‍സ് മാത്രമാണ് കോഹ്ലിക്ക് നേടാനായത്. ഐപിഎല്ലിലും താരത്തിന്റെ പ്രകടനം ദയനീയമായിരുന്നു.