ലക്ഷ്യമിട്ടത് മറ്റൊരു താരത്തെ, കിട്ടാതെ വന്നപ്പോള്‍ ആവേശ് ഖാനിലെത്തി ; റെക്കോഡ് സൈനിംഗിനെ കുറിച്ച് ഗംഭീര്‍

ഡല്‍ഹി ക്യാപിറ്റല്‍ യഥാര്‍ത്ഥത്തില്‍ ലക്ഷ്യമിട്ടിരുന്നയാളല്ല ആവേശ് ഖാനെന്നും ഉദ്ദേശിച്ചയാളെ കിട്ടാതെ വന്നപ്പോള്‍ ആവേശ് ഖാനില്‍ ടീം അന്തിമലക്ഷ്യം ഉറപ്പിക്കുകയായിരുന്നു എന്നും ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിന്റെ ഉപദേശകന്‍ ഗൗതം ഗംഭീര്‍. ഐപിഎല്‍ താരലേലത്തില്‍ 20 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന ആവേശ് ഖാനെ 10 കോടിയ്ക്കാണ് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് എടുത്തത്.

മറ്റു്ള്ളവര്‍ ഇപ്പോഴത്തെ കാര്യം മാത്രം മനസ്സില്‍ വെച്ചുകൊണ്ട് കാര്യങ്ങള്‍ നീക്കുമ്പോള്‍ ലക്‌നൗ ടീം ചിന്തിക്കുന്നത് ഭാവിയെക്കുറിച്ച് കൂടിയാണെന്ന് ആവേശ്ഖാന്‍ പറഞ്ഞു. ഇത്രയും ചെറിയ പ്രായത്തില്‍ 145 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയാനും മത്സരത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്താനും സാധിക്കുന്ന വേറെ എത്ര ബോളര്‍മാരണ്ടെന്ന് ഗംഭീര്‍ ചോദിച്ചു.

ആവേശ് ഖാന് വേണ്ടി ഇത്രയൂം തുക മുടക്കിയത് മണ്ടത്തരമായിപ്പോയെന്ന വാദം തള്ളിയാണ് ഗൗതം ഗംഭീറിന്റെ പ്രതികരണം. പ്രസിദ്ധ് കൃഷ്ണയെയാണ് ലക്‌നൗ യഥാര്‍ത്ഥത്തില്‍ ലക്ഷ്യമിട്ടത്. അദ്ദേഹത്തിനായി ഒമ്പതരക്കോടി വരെ ലക്‌നൗ വിളിക്കുകയും ചെയ്തു. എന്നാല്‍ എല്ലാം തകിടം മറിഞ്ഞതോടെയാണ് ആവേശ് ഖാനിലേക്ക് എത്ിതയത്. ‘പ്രസിദ്ധ കൃഷ്ണയ്ക്കായി 9.5 കോടി രൂപ വരെ ലേലം വിളിച്ചിരുന്നു. അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചതാണ്. പക്ഷേ, അതിനും അപ്പുറത്തേക്ക് വിളിക്കാനുള്ള സാഹചര്യമുണ്ടായിരുന്നില്ല.

പ്രസിദ്ധിനെ കിട്ടാതെ വന്നതോടെ, അതേ നിലവാരത്തില്‍ അതിവേഗം ബോള്‍ ചെയ്യുന്ന ആവേശ് ഖാനായി ശ്രമിച്ചു. അദ്ദേഹത്തെ കിട്ടിയേ തീരൂ എന്ന നിലയിലാണ് കാര്യമായിത്തന്നെ പണമിറക്കിയത്. ഗംഭീര്‍ പറഞ്ഞു. ആവേശ് ഖാന്റെ കാര്യത്തില്‍ അദ്ദേഹത്തിന് ചെറിയ പ്രായമേ ആയിട്ടുള്ളൂ. അതിവേഗത്തില്‍ ബോള്‍ ചെയ്യാനും കഴിയും. ഈ രണ്ടു കാര്യങ്ങളും അദ്ദേഹത്തെ വാങ്ങാന്‍ കാരണമാക്കിയെന്നും ഈ കഴിവുകള്‍ ഭാവിയില്‍ ടീമിന് മുതല്‍ക്കൂട്ടായിരിക്കുമെന്നും ഗംഭീര്‍ പറഞ്ഞു.