ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച സ്റ്റിംഗ് ഓപ്പറേഷന്‍; ചേതന്‍ ശര്‍മ്മയെ വീഴ്ത്തിയത് ഇങ്ങനെ

ഒളികാമറ നല്‍കിയ പണിയില്‍ കുടുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ചേതന്‍ ശര്‍മ്മയ്ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. ഒരു ടിവി സ്റ്റിംഗ് ഓപ്പറേഷനിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മോശം പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെച്ച ശര്‍മ്മ വലിയ വിവാദത്തിനും ചര്‍ച്ചകള്‍ക്കുമാണ് തീകൊളുത്തിയത്. ചേതന്‍ ശര്‍മ്മയില്‍നിന്ന് എങ്ങനെയാണ് ഇത്തരം കാര്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകള്‍ ചോര്‍ത്തിയെടുത്തത് എന്നത് സംശയകരമായ കാര്യമാണ്.

മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ ഐഡന്റിറ്റി മറച്ചുവെച്ച് ഒരു പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ ഡോക്യമെന്ററി പരമ്പരക്ക് ആവശ്യമായ ഗവേഷണമെന്ന നിലക്കാണ് ചോദ്യമെന്ന് വിശ്വസിപ്പിച്ചായിരുന്നു ചേതനെ കൊണ്ട് എല്ലാം പറയിച്ചത്. ഒരിക്കലും പുറത്തെത്തില്ലെന്ന വിശ്വാസത്തില്‍ പറഞ്ഞ വാക്കുകളാണ് ഒടുവില്‍ കൊടുങ്കാറ്റായത്.

തന്നെ സമീപിച്ചവരുടെ ആവശ്യം ആദ്യം നിരസിച്ച ചേതന്‍ ശര്‍മ്മയോട് ഈ വലിയ പ്രോജക്റ്റിന് ബിസിസിഐയുടെ അനുവാദമുണ്ടെന്നും വിശ്വിസിപ്പിച്ചു. എന്നിട്ടും അത്ര വിശ്വസിക്കാതിരുന്ന ചേതെന ഒന്നിലധികം കൂടിക്കാഴ്ചയ്ക്ക് ശേഷം, ഇത് പൂര്‍ണ്ണമായും ഓഫ് ദി റെക്കോര്‍ഡ് ആകുമെന്ന് പറഞ്ഞു സമ്മതിപ്പിച്ചെടുക്കുകയായിരുന്നു.

തിരശ്ശീലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നു. അതിനാല്‍ത്തന്നെ അത്തരം മാരക ചോദ്യങ്ങള്‍ തന്നെ മാധ്യപ്രവര്‍ത്തകര്‍ ചേതന് മുന്നിലേക്ക് ഇട്ടു. അതില്‍ ചേതന്‍ ശരിക്കും കേറി കൊളുത്തി കത്തിക്കയറി എന്നതാണ് വസ്തുത. എന്നാല്‍ വസ്തുത അന്വേഷിക്കാതെ ചേതന്‍ ഇത്തരമൊരു ചതിയില്‍ ചെന്ന ചാടിയത് മണ്ടത്തരമായി പോയെന്നാണ് ബിസിസിഐ പറയുന്നത്.

ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്കാണ് ചേതന്‍ ശര്‍മ രാജിക്കത്ത് അയച്ചത്. ആദ്യ വട്ടം ചീഫ് സിലക്ടറെന്ന നിലയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ചേതന്‍ ശര്‍മയെ, കഴിഞ്ഞ മാസമാണ് ബിസിസിഐ വീണ്ടും അതേ സ്ഥാനത്തേക്ക് നിയമിച്ചത്.