60 ലക്ഷത്തിന് വാങ്ങിയവന്‍ സെഞ്ച്വറി നേടി, 18.5 കോടിയ്ക്ക് വാങ്ങിയവന്‍ എന്താണ് ചെയ്തത്; കടന്നാക്രമിച്ച് സെവാഗ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2023-ലെ 59-ാം മത്സരത്തില്‍ ഡേവിഡ് വാര്‍ണറുടെ നേതൃത്വത്തിലുള്ള ഡല്‍ഹി ക്യാപിറ്റല്‍സും പഞ്ചാബ് കിംഗ്സും തമ്മില്‍ ശനിയാഴ്ച ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടിയിരുന്നു. മത്സരത്തില്‍ ഡല്‍ഹിക്കെതിരെ മികച്ച വിജയം നേടിയ പഞ്ചാബ് പ്ലേഓഫ് യോഗ്യതാ പ്രതീക്ഷകള്‍ സജീവമാക്കി.

മത്സരത്തില്‍ ആദ്യം ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 167 റണ്‍സാണ് നേടിയത്. 22 കാരനായ പ്രഭ്സിമ്രാന്‍ സിംഗിന്റെ ഗംഭീര പ്രകടനത്തിന്‍രെ കരുത്തിലായിരുന്നു ഇത്. 65 പന്തില്‍ 103 റണ്‍സെടുത്ത പ്രഭ്സിമ്രാന്‍ പഞ്ചാബിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചു. ഇപ്പോഴിതാ പ്രഭ്സിമ്രാന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്.

കുറഞ്ഞ വിലയില്‍ ടീമിലെത്തിയ ഒരാളില്‍നിന്ന് ഇത്തരമൊരു പ്രകടനം വന്നത് ഏറെ അഭിന്ദനം അര്‍ഹിക്കുന്ന കാര്യമാണെന്ന് സെവാഗ് പറഞ്ഞു. ‘പഞ്ചാബ് കിംഗ്‌സ് പ്രഭ്സിമ്രന് നല്‍കിയ അവസരങ്ങളില്‍ നിന്ന് പ്രയോജനം നേടി. അവന്‍ ഇനി സ്ഥിരത പുലര്‍ത്തണം. അങ്ങനെയുള്ള ഒരു കളിക്കാരന്‍ പഞ്ചാബിന് വളരെയധികം പ്രയോജനം ചെയ്യുമെന്ന് ഞാന്‍ കരുതുന്നു

അവന്‍ ആദ്യമായി വന്നപ്പോള്‍ അവനെ വാങ്ങിയത് ധാരാളം പണം 4.8 കോടി രൂപ കൊടുത്തായിരുന്നു. ഇത്തവണ അദ്ദേഹം ടീമിലെത്തിയത് 60 ലക്ഷത്തിനാണ്. എന്നാല്‍ ഇന്ന് അവന്‍ തന്റെ കഴിവ് തെളിയിച്ചു. സെഞ്ചുറികള്‍ അടിക്കാന്‍ തനിക്ക് കഴിയുമെന്ന് അവന്‍ കാണിച്ചു. 60 ലക്ഷത്തിന് വന്ന ഒരു കളിക്കാരന്‍ സെഞ്ച്വറി നേടുന്നതിനേക്കാള്‍ മികച്ചതൊന്നും ഉണ്ടാകില്ല. നിങ്ങള്‍ സാം കുറനെ വാങ്ങിയത് 18.5 കോടി; അവന്‍ എന്താണ് ചെയ്തത്?- സെവാദ് ചോദിച്ചു