പാകിസ്ഥാന്‍ സൂപ്പര്‍ലീഗിനേക്കാള്‍ വലുതാണ് ഇന്ത്യയിലെ ലീഗ് ; മുള്‍ട്ടാന്‍ സുല്‍ത്താനെ കളഞ്ഞ് ആന്‍ഡിഫ്‌ളവര്‍ ഇന്ത്യയിലേക്ക്

പാകിസ്താന്‍ സൂപ്പര്‍ലീഗില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്റെ പരിശീകലനായ സിംബാബ്‌വേയുടെ ഇതിഹാസതാരം ആന്‍ഡി ഫ്‌ളവര്‍ ലീഗിന്റെ പകുതിയ്ക്ക് വെച്ച് ടീമിനെ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക്. 2022 ഐപിഎല്‍ മെഗാലേലത്തില്‍ പങ്കെടുക്കാന്‍ താരം ഇന്ത്യയിലേക്ക് യാത്രയ്‌ക്കൊരുങ്ങുന്നു. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ പരാജയമറിയാതെ മുന്നേറുന്ന ടീമാണ് മുള്‍ട്ടാന്‍ സുല്‍ത്താന്‍.

സ്വന്തം ടീം അപരാജിതരായി മൂന്നേറുമ്പോഴാണ് താരം ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ ലക്‌നൗ ടീമിന്റെ കാര്യത്തിനായി ഇന്ത്യയിലേക്ക് വരുന്നത്. അതേസമയം തന്നെ ലേലം നടപടികള്‍ പൂര്‍ത്തിയായി കഴിയൂമ്പോള്‍ പാകിസ്താനിലേക്ക് മടങ്ങുന്ന താരം മാര്‍ച്ചില്‍ ലക്‌നൗ ടീമിനൊപ്പം ഐപിഎല്ലില്‍ ചേരും. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ പരിശീലകനായിരുന്ന ആന്‍ഡിയെ ഇത്തവണ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് പരിശീലകനായി നിയമിച്ചിരുന്നു. ഫെബ്രുവരി 12 നും 13 നും ഇടയില്‍ ബംഗലുരുവിലാണ് ലേലം.

17 കോടിയ്ക്ക് കെ.എല്‍. രാഹുലിനെ ടീമില്‍ എടുത്ത ലക്‌നൗ 9.2 കോടിയ്ക്ക് മാര്‍ക്കസ് സ്‌റ്റോയിനിസിനെയും നാലു കോടിയ്ക്ക് രവി ബിഷ്‌ണോയിയെയും ടീമില്‍ എടുത്തിട്ടുണ്ട്. ലക്‌നൗവിന്റെ പരിശീലകനാകാന്‍ അവസരം കിട്ടിയത് വലിയ കാര്യമായിട്ടാണ് ആന്‍ഡി കരുതുന്നത്. അതേസമയം ആന്‍ഡി ഫ്‌ളവര്‍ വിര്‍ച്വലി ടീമിനൊപ്പം ചേരുമെന്നും ഫെബ്രുവരി 13 ന് തിരിച്ചെത്തുമെന്നും മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. മൊഹമ്മദ് റിസ്വാന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന ടീം വന്‍ തകര്‍പ്പന്‍ മുന്നേറ്റമാണ് നടത്തുന്നത്.