നാലാം ദിനം ആദ്യ സെഷന്‍ നിര്‍ണായകം; ആവര്‍ത്തിക്കുമോ ഈഡന്‍ ഗാര്‍ഡന്‍

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ നിലനില്‍പ്പിനായി പൊരുതുകയാണ്. ആദ്യ ഇന്നിംഗ്‌സില്‍ തകര്‍ന്നെങ്കിലും രണ്ടാംവട്ടത്തില്‍ ഇന്ത്യ പ്രതീക്ഷാനിര്‍ഭരമായ തുടക്കമിട്ടിരിക്കുന്നു. നായകന്‍ വിരാട് കോഹ്ലിയും ചേതേശ്വര്‍ പുജാരയുമാണ് ക്രീസില്‍. പുജാര സെഞ്ച്വറിയോട് അടുക്കുന്നു; കോഹ്ലി അര്‍ദ്ധ ശതകത്തോടും. നാലാം ദിനം ആദ്യ സെഷനില്‍ പിടിച്ചുനിന്നാല്‍ ഇന്ത്യക്ക് തിരിച്ചുവരവ് പ്രതീക്ഷിക്കാം. കോഹ്ലിയും പുജാരയും സുദീര്‍ഘമായ ഇന്നിംഗ്‌സ് കളിച്ചാല്‍ 2001ല്‍ ഈഡന്‍ ഗാര്‍ഡനില്‍ ഓസ്‌ട്രേലിയക്കെതിരെ നടത്തിയതിനു സമാനമായൊരു മടങ്ങിവരവ് ഇന്ത്യക്ക് അസാധ്യമല്ല.

പുജാര പതിവിലും വേഗത്തില്‍ സ്‌കോര്‍ ചെയ്യുന്നുവെന്നതാണ് ലീഡ്‌സില്‍ ഇന്ത്യയുടെ ആശ്വാസം. 15 ബൗണ്ടറികള്‍ പുജാരയുടെ ബാറ്റില്‍ നിന്ന് പിറന്നുകഴിഞ്ഞു. വിരാടും ആത്മവിശ്വാസത്തോടെയാണ് ബാറ്റ് വീശിയത്. അവസാന രണ്ടു ദിനങ്ങളില്‍ പിച്ച് ബാറ്റിംഗിന് അനുകൂലമായി മാറിയാല്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ ബുദ്ധിമുട്ടും. നാലാം ദിനം തുടക്കത്തിലേ ഇംഗ്ലണ്ട് ന്യൂ ബോള്‍ എടുക്കുമെന്നത് ഉറപ്പാണ്. ജയിംസ് ആന്‍ഡേഴ്‌സന്‍ നയിക്കുന്ന ഇംഗ്ലീഷ് പേസ് നിരയുടെ ന്യൂബോള്‍ ആക്രമണത്തെ അതിജീവിച്ചാല്‍ ഇന്ത്യക്ക് സമനിലയുമായെങ്കിലും രക്ഷപെടാനാകുമെന്ന് കരുതപ്പെടുന്നു.

2001ല്‍ ഈഡന്‍ ഗാര്‍ഡനില്‍ നടന്ന ടെസ്റ്റില്‍ ഏറെക്കുറെ സമാനസ്ഥിതിയില്‍ നിന്നാണ് ഇന്ത്യ അവിസ്മരണീയ ജയം പിടിച്ചെടുത്തത്. അന്ന് ആദ്യ ഇന്നിംഗ്‌സില്‍ ചെറിയ സ്‌കോറിന് (171) പുറത്തായി ഇന്നിംഗ്‌സ് തോല്‍വിയെ അഭിമുഖീകരിച്ച ഇന്ത്യയെ മധ്യനിരയിലെ കരുത്തരായ വിവിഎസ് ലക്ഷ്മണും (281) രാഹുല്‍ ദ്രാവിഡ് (180) തീര്‍ത്ത ഹിമാലയന്‍ കൂട്ടുകെട്ട് ലീഡിലും പിന്നീട് വിജയത്തിലും എത്തിക്കുകയായിരുന്നു. വിരാടിനും പുജാരയ്ക്കും മുന്‍ഗാമികളുടെ മികവ് ആവര്‍ത്തിക്കാനായാല്‍ അത് മറ്റൊരു അത്ഭുതത്തിന് പിറവികൊടുക്കും.

Read more