ഈയടുത്ത കാലത്ത് കണ്ട മികച്ച ഇന്നിംഗ്സ്, കളിച്ച ഏഴ് ഇന്നിംഗ്സില്‍ മൂന്നിലും ടീമിന്റെ ടോപ് സ്‌കോറര്‍

വിരാട് കോഹ്‌ലിയും ഹനുമ വിഹാരിയും റിഷഭ് പന്തും മടങ്ങുന്നതോടെ 180 നുള്ളില്‍ അവസാനിക്കുമെന്ന് കരുതിയ ഒരു ഇന്നിങ്ങ്‌സിന് ചൂടും ചൂരും നല്‍കാന്‍ പറ്റി എന്നതിനേക്കാള്‍ ദുഷ്‌കരമായ പിച്ചില്‍ വലിയ സാധ്യതകള്‍ അവശേഷിക്കാതിരുന്ന സമയത്ത് 6 ആം നമ്പറില്‍ ഇറങ്ങി വാലറ്റക്കാര്‍ക്കൊപ്പം നൂറിനടുത്ത് സ്‌ട്രൈക്ക് റേറ്റില്‍ നേടിയ 92 റണ്‍സ് ഈയടുത്ത കാലത്ത് കണ്ട മികച്ച ഇന്നിങ്ങ്‌സായി തന്നെ വിലയിരുത്തേണ്ടി വരും.

വെറും നാല് ടെസ്റ്റുകള്‍ കൊണ്ട് വിലയിരുത്തുന്നത് ശരിയല്ലെങ്കിലും കളിച്ച ഏഴ് ഇന്നിംഗ്സില്‍ മൂന്നിലും ടീമിന്റെ ടോപ് സ്‌കോറര്‍ ആയ ശ്രേയസ് അയ്യര്‍ ഒരു പ്രതീക്ഷ തരുന്നുണ്ട്. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ശേഷം മാത്രം ബാറ്റ് ചെയ്യാന്‍ മാത്രമാണ് അയാള്‍ക്ക് അവസരം ലഭിക്കുന്നത്.

തന്റെ മുന്‍ഗാമിയായ രഹാനെക്ക് ഒരു പാട് മാച്ചുകള്‍ കളിക്കാന്‍ പറ്റിയിട്ടും കരിയറില്‍ ഒരിക്കല്‍ പോലും ടീം തകരുന്ന സമയത്ത് ഇതു പോലൊരു കൗണ്ടര്‍ അറ്റാക്കിങ്ങ് ഇന്നിങ്ങ്‌സ് കരിയറില്‍ ഒരിക്കല്‍ പോലും കളിക്കാന്‍ പറ്റിയിട്ടില്ലെന്നത് കൂടി കണക്കിലെടുക്കുമ്പോള്‍ അര്‍ഹിച്ച സെഞ്ചുറി നഷ്ടപ്പെട്ടുവെങ്കിലും അയ്യരുടെ ഈ ഇന്നിങ്ങ്‌സിന് മാറ്റേറെയാണ്.