സുനിശ്ചിത വിജയത്തിന് അതാവണം ലക്ഷ്യം; മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കി രാഹുല്‍ ദ്രാവിഡ്

ദക്ഷിണാഫ്രിക്കയ്ക്കെതിരായി നാളെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള അവസാനഘട്ട തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാകുമ്പോള്‍ വലിയ വെല്ലുവിളിയാണ് ഇന്ത്യന്‍ ടീമിന് മുന്നിലുള്ളത്. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ചൊവ്വാഴ്ച ആരംഭിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍മാരും പേസിനെ പിന്തുണയ്ക്കുന്ന പിച്ചുമാണ് ഇന്ത്യന്‍ ടീമിന് ഏറെ വെല്ലുവിളി ഉയര്‍ത്തുന്നത്.

പേസിന് അനുകൂലമായ പിച്ച് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നതില്‍ തര്‍ക്കമില്ല. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ടീമിന് മികച്ച സ്‌കോര്‍ നല്‍കിയാല്‍ കാര്യങ്ങള്‍ അനുകൂലമാക്കാന്‍ കെല്‍പ്പുള്ളവരാണ് ടീമിന്റെ ബൗളിങ് നിര. ഇന്ത്യന്‍ ടീം അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധിയെ കുറിച്ച് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.

ബാറ്റിങില്‍ ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ് നിര്‍ണ്ണായകമെന്നാണ് ദ്രാവിഡ് വ്യക്തമാക്കിയത്. 1992 മുതല്‍ തങ്ങള്‍ ഇവിടെ വരുന്നതാണ്. ദക്ഷിണാഫ്രിക്കയില്‍ മികച്ച ക്രിക്കറ്റ് തങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. കുറച്ച് മത്സരങ്ങള്‍ ജയിക്കുകയും കുറച്ച് മത്സരങ്ങള്‍ സമനിലയാക്കുകയും ചെയ്തിട്ടുണ്ടെന്ന് ദ്രാവിഡ് പറഞ്ഞു.

കഴിഞ്ഞ 30 വര്‍ഷത്തോളമായി ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള മൈതാനമാണ് ദക്ഷിണാഫ്രിക്കയിലേത്. എന്നാല്‍ ഇതുവരെ ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്കായിട്ടില്ല. ചില പരമ്പരകള്‍ സ്വന്തമാക്കുന്നതിനോടടുത്ത് എത്തിയിരുന്നെങ്കിലും ജയിക്കാനായില്ല. ഇത്തവണ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയാണ്. തിരിച്ചടിക്കാന്‍ കുറച്ച് സമയം മാത്രമാണ് ലഭിക്കുകയെന്നും രാഹുല്‍ ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

അതിനാല്‍ നല്ലൊരു തുടക്കം ലഭിച്ചില്ലെങ്കില്‍ തിരിച്ചുവരവ് വളരെ പ്രയാസമാവും. പ്രധാന വെല്ലുവിളി ഇവിടുത്തെ പേസും ബൗണ്‍സുമാണ്. പന്തിന്റെ ചലനം മനസിലാക്കുക പ്രയാസമാണ്. അതുകൊണ്ടുതന്നെ ബാറ്റ്സ്മാന്‍മാര്‍ പ്രയാസപ്പെടും. ഒരു മോശം സെക്ഷന്‍കൊണ്ട് പോലും മത്സരത്തില്‍ ഏറെ പിന്നോട്ട് പോകുന്ന അവസ്ഥയുണ്ടാകുമെന്നും ഇന്ത്യന്‍ പരിശീലകന്‍ അറിയിച്ചു.

ഓരോ സെക്ഷനിലും മികവ് കാട്ടി മുന്നോട്ട് പോകാന്‍ സാധിക്കണം. ഒരു സെക്ഷനില്‍ അഞ്ചോ ആറോ വിക്കറ്റ് പോകുന്ന സാഹചര്യം ഉണ്ടാകരുത്. 50 മുതല്‍ 60 വരെ അധിക റണ്‍സ് നേടാനായാല്‍ എറിഞ്ഞുപിടിക്കാന്‍ ബൗളിങ് നിരക്ക് കെല്‍പ്പുണ്ട്. നന്നായി ബാറ്റ് ചെയ്യുന്ന ടീമാവും ജയിക്കുകയെന്നും ദ്രാവിഡ് അഭിപ്രായപ്പെട്ടു.