2007 ടി20 ലോകകപ്പ് ഫൈനലിലെ ആ നിര്‍ണായക തീരുമാനം ധോണിയുടേതല്ല; വെളിപ്പെടുത്തലുമായി യുവരാജ്

എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സി കരിയറിലെ ആദ്യത്തെ പൊന്‍തൂവലായിരുന്നു 2007ലെ പ്രഥമ ടി20 ലോകകപ്പ് കിരീടം. അന്നു പാകിസ്ഥാനെ വീഴ്ത്തിയായിരുന്നു ഇന്ത്യയുടെ കിരീടധാരണം. അവസാന ഓവര്‍ വരെ നീണ്ടു നിന്ന മത്സരത്തില്‍ അഞ്ച് റണ്‍സിനായി ഇന്ത്യ ജയിച്ചുകയറിയത്.

നിര്‍ണായകമായ 20ാമത്തെ ഓവര്‍ പരിചയസമ്പത്ത് തീരെ കുറഞ്ഞ മീഡിയം പേസര്‍ ജൊഗീന്ദര്‍ ശര്‍മയ്ക്കായിരുന്നു ധോണി നല്‍കിയത്. ധോണി തന്നിലര്‍പ്പിച്ച വിശ്വാസ്യതയ്ക്ക് ജൊഗീന്ദര്‍ ശര്‍മ നൂറു ശതമാനം തിരിച്ചുകൊടുക്കയും ചെയ്തു. ജൊഗീന്ദര്‍ ശര്‍മയ്ക്ക് ബോളേല്‍പ്പിച്ച ധോണിയുടെ നീക്കത്തെ ലോകം പാടിപ്പുകഴ്ത്തി. എന്നാലിപ്പോഴിതാ ജൊഗീന്ദര്‍ ശര്‍മയെ ബോളേല്‍പ്പിച്ച നീക്കം ധോണിയുടേതല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ താരം യുവരാജ് സിംഗ്.

പാകിസ്ഥാനുമായുള്ള ഫൈനലില്‍ അന്നു ഭാജിയായിരുന്നു (ഹര്‍ഭജന്‍ സിംഗ്) അവസാനത്തെ ഓവര്‍ ബോള്‍ ചെയ്യേണ്ടിയിരുന്നത്. ധോണി അദ്ദേഹത്തെ വിളിച്ച് ഓവര്‍ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ ഭാജി അതു നിരസിക്കുകയായിരുന്നു. അതിനുള്ള കാരണം ധോണിയെ ബോധ്യപ്പെടുത്തുകയും ചെയ്തു.

മിസ്ബാ ഉള്‍ ഹഖിനെതിരേ കളിയില്‍ ഒരോവര്‍ ഞാന്‍ ബോള്‍ ചെയ്തു കഴിഞ്ഞു. എനിക്കെതിരേ അദ്ദേഹം മൂന്നു സിക്സറുകളുമടിച്ചു. അതുകൊണ്ടു തന്നെ 20ാമത്തെ ഓവര്‍ ജൊഗീന്ദര്‍ ശര്‍മയെ ഏല്‍പ്പിക്കൂയെന്നായിരുന്നു ധോണിയോടു ഭാജി പറഞ്ഞത്. അദ്ദേഹത്തിന്റെ ഈ അഭിപ്രായം ധോണി പരിഗണിക്കുകയും തുടര്‍ന്നു ജൊഗീന്ദറിനെ നിയോഗിക്കുകയായിരുന്നു- യുവരാജ് വെളിപ്പെടുത്തി.