ഓർമകളിൽ നിറഞ്ഞ് നിൽക്കുന്ന ആ ക്ലാസ്സിക്ക് ഇന്നിംഗ്സ്, ഈ മോശം കാലത്തെ അതിജീവിച്ച് അയാൾ തിരിച്ചുവരും

ശിൽപ നിരവിൽപ്പുഴ

2012 ഫെബ്രുവരി 28.
ഇന്ത്യ vs ശ്രീലങ്ക ഏകദിന മാച്ച്. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ശ്രീലങ്ക ദിൽഷന്റെയും സംഗക്കാരയുടെയും സെഞ്ചുറിയുടെ മികവിൽ 320 റൺസ് ആണടിച്ചു കൂട്ടിയത്. സീരിസ് പ്രതീക്ഷ നിലനിർത്താൻ ഇന്ത്യക്ക് ഈ കൂറ്റൻ സ്‌കോർ വെറും നാല്പതോവറിൽ ചെയ്‌സ് ചെയ്യണം.

പവർപ്ളേയിൽ 97 റൺസോളം സ്വന്തമാക്കാൻ ഇന്ത്യക്ക് സാധിച്ചിരുന്നെങ്കിലും സച്ചിന്റെയും സെവാഗിന്റെയും വിക്കറ്റുകൾ നഷ്ടമായിരുന്നു. പിന്നീട് ഗംഭീറും കോലിയും ചേർന്ന് നടത്തിയ ചെറുത്തുനില്പിൽ 27ആമോവറിൽ എത്തുമ്പോൾ ഇന്ത്യക്ക് 199 റൺസാണ്. തൊട്ടടുത്ത ഓവറിൽ എയ്ഞ്ചലോ മാത്യൂസ് ഗംഭീറിന്റെ വിക്കറ്റെടുത്താ പാർട്ണർഷിപ്പ് തകർക്കുന്നു. റെയ്‌ന ഒപ്പം ചേരുന്നു. പിന്നീട് തുടർച്ചയായി അടുത്ത ഓവറുകളിൽ 15ഉം 18ഉം 14ഉമൊക്കെ ആയി ഇന്ത്യ റൺ റേറ്റ് മെയ്‌ന്റെയ്ൻ ചെയ്തു കൊണ്ടുപോവുന്നു. കളിയിലേക്ക് തിരിച്ചു വരാൻ ശ്രീലങ്ക പണിപ്പെടുമ്പോൾ 35ആം ഓവർ മലിംഗ എത്തുന്നു.

നേരിയൊരു ചിരിയോടെ ആണ് കോലി തുടങ്ങുന്നത്. Kohli has played the innings of his life എന്നാണ് കമന്ററിയിൽ കേട്ടത്. എന്നാൽ അയാൾ തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളു. ആദ്യ ബോൾ രണ്ടോടി കോലി തന്നെ സ്‌ട്രൈക്കിൽ. രണ്ടാമത്തെ ബോൾ നിസാരമായി സിക്സ് പറത്തി വിടുന്നു. ഔട്ട് സൈഡ് ഓഫ്‌സ്റ്റമ്പിന് മുന്നിൽ പിച്ച് ചെയ്ത തൊട്ടടുത്ത ബോൾ കവറിനും മിഡോഫിനുമിടയിലൂടെ കോലി ബൗണ്ടറി കടത്തുന്നു. നാലാമത്തെ ബോൾ ഒരു പെർഫെക്റ്റ് യോർക്കർ, ഫൈൻ ലെഗിലൂടെ അടുത്ത ബൗണ്ടറി. അഞ്ചാമത്തെ ബോൾ ഒരു ലോ ഫുൾ ടോസ് സ്‌ക്വയർ ലെഗിലേക്ക് ഫ്ലിക്ക് ചെയ്ത് കോലിയുടെ അടുത്ത ബൗണ്ടറി. I am tired of describing this over, Another low full toss and you know the rest എന്നാണു കമന്ററി. ആ ഓവറിൽ 28 റൺസ്. 37ആം ഓവറിൽ ഇന്ത്യ കളി തീർക്കുന്നു. കോലിക്ക് 86 ബോളിൽ 133 റൺസ്.

ലോകത്തിൽ ഏറ്റവും മികച്ച ഡെത്ത് ബോളേഴ്സിൽ ഒരാളെ, ഇത്ര മാത്രം പ്രഷറുള്ളൊരു നോക്ക് ഔട്ട് മാച്ചിൽ വെറും 24 വയസ്സുള്ളൊരു ചെറുപ്പക്കാരൻ സമ്പൂർണ ആധിപത്യത്തോടെ കളിച്ചു നിലം പരിശാക്കുന്നത് കണ്ട് ക്രിക്കറ്റ് ലോകം കണ്ണുമിഴിച്ചു. പിന്നീടങ്ങോട്ട് കണ്ടത് ലോകത്തിലേറ്റവും മികച്ചൊരു ക്രിക്കറ്റ് പ്രതിഭയുടെ എണ്ണിയാലൊടുങ്ങാത്ത, ഒന്നൊന്നിനോട് മത്സരിക്കും വിധമുള്ള ഇന്നിങ്‌സുകൾ.

അന്ന് പ്രസന്റേഷൻ സെറിമണിയിൽ ജയവർധനെ പറഞ്ഞതിപ്പോഴും വ്യക്തമായി ഓർക്കുന്നുണ്ട്.
“You can’t do much when they bat like that”. ഒന്ന് കണ്ണടച്ചാൽ ഇന്നും മലിംഗയുടെ ഓവറിൽ കോലി അടിച്ച ആ ക്ലാസിക്ക് കവർ ഡ്രൈവ് മനസ്സിൽ ഈ നിമിഷമെന്ന പോലെ തെളിഞ്ഞു വരും. മാച്ച്  തീരുമ്പോൾ കണ്ണും മനസുമൊരു പോലെ കവിഞ്ഞൊഴുകുന്നത് ഇപ്പോഴും ഓർത്തെടുക്കാനാവുന്നുണ്ട്. ആ കോലി പതറുന്നത്, നിസഹായനായി ചിരിച്ചുകൊണ്ട് ഡക്കായി മടങ്ങുന്നത് കാണുന്നത് ടീമുകളായി ചേരി തിരിഞ്ഞുള്ള വാക് തർക്കങ്ങൾക്കും ട്രോളുകൾക്കുമെല്ലാമപ്പുറത്തേക്ക് ഹൃദയം തകർക്കുന്ന കാഴ്ചയാണ്.

ഇവിടം കൊണ്ടൊന്നും തീരുന്നതാണ് കോലിയുടെ കരിയർ എന്ന് കരുതുന്നില്ല, ഈ കെട്ട കാലത്തെ തരണം ചെയ്തയാൾ മടങ്ങി വരുന്നത് ഇന്ത്യ മുഴുവൻ കണ്ണ് നട്ടു കാത്തിരിക്കയാണ്. വരും വരാതിരിക്കില്ല.

കടപ്പാട്: ക്രിക്കറ്റ് കാർണിവൽ