'ആ 70 റണ്‍സ് പ്രയോജനപ്പെടുമായിരുന്നില്ല'; വിലയിരുത്തലുമായി ഇന്‍സമാം

ടി20 ഫോര്‍മാറ്റില്‍ സ്ട്രൈക്ക് റേറ്റിന്റെ പ്രാധാന്യം എടുത്തുകാണിച്ച് പാകിസ്ഥാന്‍ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. ഏഷ്യാ കപ്പ് ഫൈനലില്‍ ലങ്കയുടെ ഭാനുക രാജപക്സെയും പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാനും അതാത് ടീമുകള്‍ക്കായി കളിച്ച വ്യത്യസ്തമായ ഇന്നിംഗ്‌സുകളാണ് ബാറ്റര്‍മാരുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് അഭിപ്രായം പറയാന്‍ ഇന്‍സമാമിനെ പ്രേരിപ്പിച്ചത്.

‘ഹസരംഗ 31 റണ്‍സും രാജപക്സെ 71 റണ്‍സും സ്‌കോര്‍ ചെയ്തു, രണ്ടും മികച്ച സ്‌കോര്‍. 70 റണ്‍സ് കുറഞ്ഞ വേഗതയില്‍ വന്നിരുന്നെങ്കില്‍, മൊത്തം 140 റണ്‍സ് മാത്രമേ ആകുമായിരുന്നുള്ളു. അത് പാകിസ്ഥാന്‍ പിന്തുടരുമായിരുന്നു. അങ്ങനെ ആയിരുന്നെങ്കില്‍ ആ 70 റണ്‍സ് പ്രയോജനപ്പെടുമായിരുന്നില്ല.’

‘ശ്രീലങ്കയുടെ പേസര്‍മാരെല്ലാം പുതുമുഖങ്ങളാണ്. അവരാരും പരിചയസമ്പന്നരല്ല. പക്ഷേ അവര്‍ ഗൃഹപാഠം ചെയ്താണ് വന്നത്. പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നന്നായി കളിച്ചു, പക്ഷേ വളരെ നന്നായില്ല. സമ്മര്‍ദം മുതലെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല’ ഇന്‍സമാം പറഞ്ഞു.

മത്സരത്തില്‍ 47 പന്തില്‍ പുറത്താകാതെ 71 റണ്‍സ് നേടിയ ഭാനുക രാജപക്സയുടെ പ്രകടനം ലങ്കന്‍ വിജയത്തില്‍ നിര്‍ണായകമായിരുന്നു. എന്നാല്‍ പാകിസ്ഥാനായി റിസ്വാന്‍ 55 റണ്‍സ് എടുത്ത് എങ്കിലും 49 ബോളുകളില്‍ നിന്നായിരുന്നു. വേഗത്തില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ റിസ്വാനായില്ല. എന്നാലത് രാജപക്സയ്ക്കായി.

ഫൈനലില്‍ പാകിസ്ഥാനെ 23 റണ്‍സിനു തോല്‍പിച്ചാണ് ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റില്‍ ലങ്കയുടെ കിരീടധാരണം. ആദ്യം ബാറ്റു ചെയ്ത് 170 റണ്‍സ് നേടിയ ലങ്ക പിന്നീട് പാകിസ്ഥാനെ 147 റണ്‍സിനു പുറത്താക്കി. സ്‌കോര്‍: ശ്രീലങ്ക 20 ഓവറില്‍ 6ന് 170. പാകിസ്ഥാന്‍ 20 ഓവറില്‍ 147ന് ഓള്‍ഔട്ട്.